Showing posts with label keralam. Show all posts
Showing posts with label keralam. Show all posts

Tuesday, September 8, 2009

പതിനൊന്ന് കവിതകള്‍-ശ്രീദേവിനായര്‍


കാലം-1

ആയിരം കാലുള്ള അത്ഭുതജീവിയെപ്പോലെ
ഓടിമറയുന്നു.
ചിലപ്പോള്‍ ഉരഗത്തെപ്പോലെ ഇഴഞ്ഞുനീങ്ങുന്നു.
2

ത്വരിതവേഗത്തിന്റെ ശയനപ്രദക്ഷിണത്തില്‍
ഇണചേരുന്ന ശരീരത്തിന്,
നാഭിയുടെ ഊരാക്കുടുക്കിലെ പ്രകൃതിയുടെ
പച്ചപ്പുകള്‍ ആസ്വദിക്കാനാവുന്നില്ല.


3

കാമാര്‍ത്തനായ കാമുകനെപ്പോലെ
പ്രതീക്ഷയ്ക്ക് കാത്തുനില്‍ക്കാതെ
ശരവേഗത്തില്‍ ലക്ഷ്യത്തിലേയ്ക്ക്
കുതിയ്ക്കുന്നു.

4

സംപൂര്‍ത്ത പ്രവാഹങ്ങളുടെ കുത്തൊഴുക്കില്‍
കറകളയുന്ന കളങ്കം,
പിന്നെ കാപട്യത്തിന്റെ വെള്ള പൂശുന്നു.


5


മറവിയുടെ താക്കോല്‍ക്കൂട്ടം വലിച്ചറിയുന്നു.
തുറന്നുകിടക്കുന്ന ഭണ്ഡാരം എന്നും
ആവശ്യക്കാരന്റെ കാര്യസാദ്ധ്യത്തിനായ്
മാത്രം കാത്തുനില്‍ക്കുന്നു.


6


കണ്ടും കാണാതെയും കൊണ്ടും കൊടുത്തും
ഗംഗാ പ്രവാഹം പോലെ ശുദ്ധമായ്,
മനസ്സില്‍ അനേക സങ്കല്പങ്ങളുമായ്,
മുന്നോട്ട് മാത്രം പായുന്നു.



7


കഴിഞ്ഞകാലത്തിന്റെ വീര്‍പ്പടക്കിയ
വിധികളായ്,
വിഴുപ്പലക്കിയ വികാരങ്ങളായ്,
ഉഴുതുമറിച്ച മനസ്സിനുള്ളില്‍മയങ്ങിക്കിടക്കുന്നു.

8

കാമാര്‍ത്തനായ ചെന്നായയെപ്പോലെ
ഞെരിപിരികൊള്ളുന്നു.

9

മിന്നല്‍ പ്രവാഹത്തെ പിടിച്ചെടുക്കാന്‍
പാടുപെടുന്ന കാന്തസൂചിയെപ്പോലെ
ചിന്തകളെ ആവാഹിക്കുന്നു.


10

ഏതോ യുഗപ്പിറവിയില്‍
തന്നെക്കണ്ടെടുക്കാന്‍ വരുന്ന ഗവേഷകരെ
മാത്രം കാത്ത്,
ഊഹാപോഹങ്ങളെ ഓര്‍ത്ത്,
പരിഹാസത്തോടെ,
പരിഭവത്തോടെ.....
കാത്തിരിക്കുന്നു.

11

വംശമറിയാത്ത മനുഷ്യന്റെ
തായ് വേര് ഭൂമിയില്‍ തന്നെ
യായിരുന്നു.

വാന നിരീക്ഷണത്തിനുപോയ
കാലങ്ങളില്‍,
വാനത്തെവിടെയോ ഒളിപ്പിക്കാന്‍
ശ്രമിച്ച പാഴ് വേരുകള്‍
രാപ്പാര്‍ക്കാനിടമില്ലാതെ,

ഇരിക്കാനിടമില്ലാതെ,
മരിക്കാന്‍ മറയില്ലാതെ,
തോരാതെ പെയ്തിറങ്ങിയ
ജലകണങ്ങളില്‍,

മഞ്ഞിന്റെകുളിരായായ്,
ചൂടിന്റെ ലഹരിയായ്,
ശാസ്ത്രത്തിന്റെ മര്‍മ്മമായ്,
മനുഷ്യന്റെ സിരകളിലമര്‍ന്നു.

ഒരിറ്റുപ്രാണവായു
എവിടെയും മറക്കാതെ അവര്‍

ഒപ്പം കൊണ്ടുനടന്നു.
കാരണം;
ജീവന്റെതുടിപ്പുകള്‍ക്ക്
പ്രാണവായു കൂടിയേതീരൂ!

Friday, August 28, 2009

ഒരു ദിനാന്ത്യസ്മൃതി -വിജയൻ വിളക്കുമാടം


ഞാൻ പഴയൊരു കൽവിളക്ക്‌...
എണ്ണയില്ലാതെ
തിരിയില്ലാതെ
ധ്യാനിക്കുന്നു ഞാൻ
പ്രഭാതങ്ങൾകൊണ്ടുവരുന്ന
തൂമഞ്ഞിലും
ഉച്ചയുടെകൊടുംവെയിലിലും
സായന്തനത്തിന്റെ
കുളിർമ്മയിലും
രാത്രിയുടെ
നനുത്തത്തലോടലിലും
ഏകനായി നിൽക്കുന്നുഞ്ഞാൻ..
ഏകനായി ധ്യാനിക്കുന്നുഞ്ഞാൻ...
ഞാൻ പഴയൊരു കൽവിളക്ക്‌
പൂജാരിമാർ
തിരിഞ്ഞുനോക്കാത്ത
ശ്രീകോവിലിൽദേവി
നിശ്ചലധ്യാനത്തിലത്രെ!
കൽവിളക്കിന്റെ ദുഃഖങ്ങൾ
പറയാനാളില്ലാതെ
ഈറൻസന്ധ്യകൾ
മൂകമായ്പടിയിറങ്ങുന്നു
കാലം ഇവിടെ
നിശ്ശബ്ദമായ്‌ പിൻവാങ്ങുന്നു!

Thursday, August 27, 2009

തീരം തിരമാലയോട് പറഞ്ഞത്-രാജേഷ്കുമാര്‍

തീരം തിരമാലയോട് പറഞ്ഞത്;
നീ കാത്തിരിക്കുംപോലെ
നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്‍
പുതിയൊരു വാക്കാണ് ഞാന്‍ തിരയുന്നത്
കരുതിവച്ച വാക്കുകളെല്ലാം മുന്പെപോയ
പ്രണയിനികള്‍ കടംകൊണ്ടു
സമാഗമങ്ങളുടെ ശ്വസനവേഗങ്ങളില്‍
വാക്കുകളെ തൊണ്ടയില്‍ കുരുക്കി നിന്റെ മടക്കം
ഒരോ തിരയും
എഴുതിത്തിരാത്ത പ്രണയലേഖനങ്ങള്‍
മിഴിനീരും മഷിയും കലര്‍ന്ന അവ്യക്തതകള്‍
തിഷ്ണ വേദനകള്‍ ,വ്യര്‍ത്ഥസ്വപ്നാടനങ്ങള്‍
ഉള്‍ത്തടങ്ങളില്‍ യാനരൂപികള്‍
ഓരോന്നിലും കരയില്‍ കാത്തിരിക്കുന്ന കാമിനിമാര്‍ക്കായി
പറയാന്‍ ‍ബാക്കിവച്ച വാക്ക് തിരയുന്ന ഒരായിരം കാമുകര്‍
രാത്രികാലങ്ങളില്‍ നിയെനിക്ക് സമ്മാനിച്ച്‌ മടങ്ങുന്ന
തുളപൊട്ടിയൊരു ശംഖ്‌ ,
നിറം മങ്ങിയൊരു പവിഴപുറ്റ് ,
പാതിഅടഞ്ഞോരു മീന്‍കണ്ണ്,
നീ കാത്തിരിക്കുന്ന വാക്കിലെക്കുള്ള ജാലകമായെക്കാം
നിന്റെ നിശ്വാസങ്ങള്‍
വരണ്ട കാറ്റായ് എന്നെ തഴുകുന്നതും
നിന്റെ കണ്ണുനീര്‍ നേരംതെറ്റിയ നേരത്തൊരു
മഴയായ്‌ എന്നെ നനയിക്കുന്നതും ഞാനറിയുന്നു
ഒരുപക്ഷെ ഞാനാവാക്ക് നിന്റെ കാതില്‍
പറയുന്ന നാള്‍ നീയും ഞാനും ഒന്നായേക്കാം
അന്ന് വന്‍കരയെ കടല്‍ കൊണ്ടുപോയെന്ന്
ലോകം പറഞ്ഞേക്കാം