Friday, August 28, 2009

ഇസ്പേടു രാജ്ഞി -അലക്സാണ്ടര്‍ പുഷ്കിന്‍ /ഭാഷാന്തരം : ബാബുരാജ്.റ്റി.വി




അദ്ധ്യായം I
കുതിരപട്ടാളത്തില്‍ ഒരു മേലുദ്യോഗസ്ഥനായിരുന്ന നരുമോവിന്‍റെ വീട്ടില്‍ ചീട്ടുകളിക്കുകയായിരുന്നു അവര്‍. ദൈര്‍ഘമേറിയ ശൈത്യകാല രാത്രി മന്ദമായി നീങ്ങി; വെളുപ്പിന്‌ നാലുമണിക്കു ശേഷം മാത്രമാണ് അവര്‍ അത്താഴത്തിനിരുന്നത്. വിജയികള്‍ ആസ്വദിച്ചു അത്താഴമുണ്ടു, അല്ലാത്തവര്‍ തങ്ങളുടെ ഒഴിഞ്ഞ പിഞാണങ്ങളുടെ മുന്നില്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ടിരുന്നു.
എന്നാല്‍ ഷാംപെയിന്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭാഷണത്തിനു ചൂടുപിടിക്കുകയും, എല്ലാവരും അതില്‍ പങ്കാളികളാകുകയും ചെയ്തു.
"സൂരിന്‍, ഇന്നെങ്ങനെയുണ്ടായിരുന്നു നിന്‍റെ കളി ?" നരുമോവ് ചോദിച്ചു.
"ഞാന്‍ തുറന്നു പറയാം, എന്നത്തെപ്പോലെയും നഷ്ടമായിരുന്നു, എനിക്കു ഭാഗ്യമില്ല: ഒരിക്കലും മനസ്സാന്നിദ്ധ്യം നഷ്ടപ്പെടാതെ, വികാരാധീനനാവാതെ ശ്രദ്ധാപൂര്‍വ്വം ഞാന്‍ കളിച്ചു, എന്നിട്ടും നഷ്ടം പിടികൂടികൊണ്ടിരുന്നു ! "
" നീ ഒരിക്കലും വികാരത്തിനടിമപ്പെട്ടില്ലന്നോ? ഒരിക്കലുമൊരു വലിയ തുക
പന്തയം വെയ്ക്കാന്‍ സാഹസപ്പെട്ടില്ലേ? നിന്‍റെ ആത്മനിയന്ത്രണത്തില്‍ ഞാന്‍ അത്ഭുതം കൂറുന്നു. "
ചെറുപ്പക്കാരനായ ഒരു എഞ്ചിനീയറെ ചൂണ്ടിക്കൊണ്ട്‌ സന്ദര്‍ശകരില്‍ ഒരാള്‍ പറഞ്ഞു, "എന്നാല്‍ ഹെര്‍മാനെ ഒന്നു നോക്കൂ, ഒരു ചീട്ടു പോലും ഒരിക്കലും കൈകൊണ്ടു തൊടാത്തവന്‍, ആരിലും ഒരിക്കലും ഒരു ചില്ലി പോലും പന്തയം വെയ്ക്കാത്തവന്‍; എന്നിട്ടും നമ്മള്‍ കളിക്കുന്നതു കാണാന്‍ , രാവിലെ അഞ്ചു മണിവരെ അവന്‍ നമ്മളോടൊപ്പമിരുന്നു!”
2
" ചീട്ടുകളിയില്‍ എനിക്കു വളരെ താല്പര്യമുണ്ട്, " ഹെര്‍മാന്‍ പറഞ്ഞു, "എന്നാല്‍ അര്‍ഹതയില്ലാത്തത് വെട്ടിപിടിയ്ക്കാമെന്ന മോഹത്തില്‍ അത്യാവശ്യമുള്ളത് കുരുതികൊടുക്കാനുള്ള ഒരു സാഹചര്യമല്ല എനിക്കുള്ളത്."
"ഹെര്‍മാന്‍ ജര്‍മ്മന്‍ കാരനാണ്, അവന്‍ പിടിപ്പുള്ളവനാണ് അത്രമാത്രം!. "
"എന്നാല്‍ എന്‍റെ മുത്തശ്ശി പ്രഭ്വി അന്നാ ഫെഡറോവ്ന എന്ന വ്യക്തിയെ യഥാര്‍ത്ഥത്തില്‍ എനിയ്ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, " ടോംസ്കി മൊഴിഞ്ഞു.
"അതെങ്ങനെ ?" അതിഥികള്‍ ഒച്ചയിട്ടു.
" എന്‍റെ മുത്തശ്ശി എന്തുകൊണ്ടു കളിയ്ക്കുന്നില്ലെന്നു എനിയ്ക്കു ഗ്രഹിക്കാനാകുന്നില്ല," ടോംസ്കി തുടര്‍ന്നു.
" എന്നാല്‍ എന്‍പതു വയസ്സു പ്രായമായ ഒരു കിളവി ചുതാടുന്നില്ല എന്നതില്‍ എന്താണിത്ര അത്ഭുതപ്പെടാനുള്ളത് ? " നരുമോവ് പറഞ്ഞു.
"നിങ്ങള്‍ക്കവരെക്കുറിച്ച് എന്തെങ്കിലും അറിയാമോ? "
"ഇല്ല! തീര്‍ച്ചയായും ഞങ്ങള്‍ക്കൊന്നുമറിയില്ല. "
"ഓഹോ, എന്നാല്‍ ശ്രദ്ധിയ്ക്കു! ഒരറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ മുത്തശ്ശി പ്യാരീസില്‍ പോയതും അവിടെ വളരെ പ്രശസ്തി നേടിയതും ഞാന്‍ പറയാം. മോസ്ക്കോയിലെ വീനസ്സിനെ ഒരു നോക്കു കാണാന്‍ ആളുകള്‍ അവരുടെ പിന്നാലെ ഓടിനടന്നു; റിസിലൂ അവരെ അഭിസംബോധന ചെയ്തു സംസാരിയ്ക്കുകയുണ്ടായി. എങ്കിലും വളരെ വൈകാതെ അവുരുടെ ക്രൂരതമൂലം അയാള്‍ സ്വയം വെടിവെച്ചു മരിയ്ക്കുകയുണ്ടായെന്ന് മുത്തശ്ശി എന്നോടു തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ”

“ അക്കാലങ്ങളില്‍ സ്ത്രീകള്‍ ഫാരോ ളിയ്ക്കാറുണ്ടായിരുന്നു. ഒരിയ്ക്കല്‍ കച്ചേരിയില്‍ വെച്ച് ഓര്‍ലീന്‍സിലെ പ്രഭുവിനോടു ഭീമമായ ഒരു തുക മുത്തശ്ശി നഷ്ടപ്പെടുത്തി. വീട്ടിലെത്തി ഉടയാടയും ചമയങ്ങളും അഴിച്ചുവെയ്ക്കുന്ന നേരത്ത് മുത്തശ്ശി സ്വന്തം നഷ്ടത്തെക്കുറിച്ച്
ഭര്‍ത്താവിനോടു പറയുകയും, തന്‍റെ കടം വീട്ടാന്‍ അദ്ദേഹത്തോടു ആജ്ഞാപിയ്ക്കുകയുമുണ്ടായി . എന്‍റെ ഓര്‍മ്മ ശരിയായിടത്തോളം
3
മുത്തശ്ശിയുടെ അടുത്ത്‌ മുത്തശ്ശന്‍ ഒരു കുശിനിക്കാരനെപ്പോലെയായിരുന്നു. മുത്തശ്ശിയെ ഓര്‍ത്തു ഭീതിയനുഭവപ്പെട്ടെങ്കിലും , അത്തരമൊരു ഭയങ്കര കടത്തെക്കുറിച്ചു കേട്ട് അദ്ദേഹത്തിനു ഭ്രാന്തിളകുകയും, അവര്‍ കടപ്പെട്ട രസീതുകളൊക്കെ തപ്പിയെടുത്ത്, ആറു മാസത്തിനകം അര ദശലക്ഷം അവര്‍ ചിലവാക്കുകയുണ്ടായെന്നും, ഒരു കാരണവശാലും അവരുടെ മോസ്ക്കോ എസ്റ്റേറ്റില്‍ നിന്നോ അഥവാ പ്യാരീസിനടുത്തുള്ള സരാറ്റോവ് എസ്റ്റേറ്റില്‍ നിന്നോ അതു വീട്ടാനകില്ലെന്നും തുറന്നടിച്ചു സമര്‍ത്ഥിച്ചു. കോപാന്ധയായ മുത്തശ്ശി അദ്ദേഹത്തിന്‍റെ കരണക്കുറ്റിയ്ക്കിട്ടു ഒന്നു പൊട്ടിച്ചിട്ട് അസന്തുഷ്ടിയുടെ പ്രകടനമെന്നോണം കിടപ്പറയിലേയ്ക്കു ഒറ്റയ്ക്കു നുഴഞ്ഞു കയറി. കലങ്ങിയ കുടുംബാന്തരീക്ഷം അദ്ദേഹത്തിന്‍റെ മനസ്സ് ഇളക്കി മറിച്ചിട്ടുണ്ടാകാം എന്നു ധരിച്ച് പിറ്റെ ദിവസം രാവിലെ മുത്തശ്ശി അദ്ദേഹത്തിനു ആളയച്ചു വരുത്തിയെ ങ്കിലും, എന്നത്തെപ്പോലെയും കഠിനഹൃദയനായി അദ്ദേഹം കാണപ്പെട്ടു. ജീവിതത്തിലാദ്യമായി സ്വന്തം നിലവിട്ട് മുത്തശ്ശി കാര്യകാരണ സഹിതം വിശദീകരണങ്ങള്‍ നല്‍കി; കുതിരവണ്ടിപ്പണിക്കാരനും രാജകുമാരനും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു സമര്‍ത്ഥിച്ച്, മുടിഞ്ഞ കടങ്ങളുണ്ടായിരുന്നെന്നു
തുറന്നു സമ്മതിക്കുന്നതിനിടയില്‍ മുത്തശ്ശി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുകപോലുമുണ്ടായി. പക്ഷെ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. മുത്തശ്ശന്‍ ഒരു തുറന്ന യുദ്ധത്തിനു തയ്യാറെടുത്തിരുന്നു. 'ഇല്ല' - അതായിരുന്നു അതിന്‍റെ അവസാനം. എന്താണു ചെയ്യേണ്ടതെന്നു മുത്തശ്ശിക്കൊരു രൂപവുമുണ്ടായിരുന്നില്ല. മുത്തശ്ശി അവരുടെ ഉറ്റ സുഹൃത്തുക്കളുടെ ഗണത്തില്‍ ഒരു മഹനീയ വ്യക്തിയെ വിലമതിച്ചിരുന്നു. പലവിധ വൈശിഷ്ട്യ ഗുണങ്ങളാല്‍ ആളുകള്‍ പുകഴ്ത്തിയിരുന്ന സെന്‍റ് ജെര്‍ മൈന്‍ പ്രഭുവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിയ്ക്കും. തത്വചിന്തകരുടെ ശിലയായ മൃതസജ്ഞ്ജീവനി മുതലായവ കണ്ടുപിടിച്ച
അദ്ദേഹം നൂറ്റാണ്ടുകളായി ജീവിച്ചുകൊണ്ടിരിക്കുകയാണെന്നു
അവകാശപ്പെട്ടിട്ടുള്ളത് നിങ്ങള്‍ക്കറിയാമോ? കാസനോവ തന്‍റെ
ഓര്‍മ്മക്കുറിപ്പുകളില്‍ ഒരു ചാരനായി ചിത്രീകരിച്ച അദ്ദേഹത്തെ ഒരു കപടവേഷക്കാരനാനെന്നു പറഞ്ഞ് ആളുകള്‍ പരിഹസിച്ചിട്ടുണടെ ങ്കിലും, അദ്ദേഹത്തിന്‍റെ നിഗൂഡ സ്വഭാവത്തിനുപരിയായി, സരസസ്വഭാവത്തിനുടമയും ഒരു തികഞ്ഞ മാന്യനുമായി അദ്ദേഹം കാണപ്പെട്ടിരുന്നു. നിര്‍മ്മര്യാദയോടെ
ആരെങ്കിലും അദ്ദേഹത്തെക്കുറിച്ചു സംസാരിയ്ക്കുകയാണെങ്കില്‍
4
അവരോടു ശുണ്ഠിയെടുക്കുന്നത്രത്തോളം മുത്തശ്ശി ഇപ്പോഴും അദ്ദേഹത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു. സെന്‍റ് ജെര്‍ മൈന്‍റ കയ്യില്‍ ധാരാളം പണമുണ്ടെന്നു മുത്തശ്ശിക്കറിയാമായിരുന്നു. അദ്ദേഹത്തോടു സഹായം അഭ്യര്‍ത്ഥിക്കാന്‍ നിശ്ചയിച്ച്, മുത്തശ്ശിയുടെ അടുത്തേയ്ക്കു അപ്പോള്‍ത്തന്നെ വരണമെന്നു കാണിച്ചുകൊണ്ട് അദ്ദേഹത്തിനു ഒരു കത്തു കൊടുത്തയച്ചു. തല്‍ക്ഷണം വന്നെത്തിയ അരകിറുക്കനായ കിളവന്‍, മുത്തശ്ശി കൊടിയ വ്യഥയിലകപ്പെട്ടിരിയ്ക്കുന്നതു കണ്ടു. ഭര്‍ത്താവിന്‍റെ മൃഗീയത്വം വളരെ കരിപിടിച്ച ഭാഷയില്‍ വിളമ്പിയിട്ട്‌ , അദ്ദേഹത്തിന്‍റെ സൗഹൃദത്തിലും ദയയിലുമാണു തന്‍റെ എല്ലാ പ്രതീക്ഷകളും വെച്ചുപുലര്‍ത്തുന്നതെന്നു ഒടുവില്‍ മുത്തശ്ശി ഏറ്റു പറഞ്ഞു. സെന്‍റ് ജെര്‍ മൈന്‍ ചിന്താമഗ്നനായി.”
"ആ തുക നിനക്കു തരാന്‍ എനിക്കു കഴിയും," അദ്ദേഹം പറഞ്ഞു, "എന്നാല്‍ അതു മടക്കി തരുന്നതുവരെ നിനക്കു മനസ്സുഖമുണ്ടാകില്ല, അതുകൊണ്ടു പുതിയൊരു വേവലാതികൂടി നിനക്കു വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിനക്കതു തിരിച്ചു നേടാന്‍ മറ്റൊരു വഴിയുണ്ട്‌ . " എന്നാല്‍, പ്രിയപ്പെട്ട പ്രഭു," മുത്തശ്ശി മറുപടി പറഞ്ഞു, " എന്‍റെ കയ്യില്‍ പണമൊന്നുമില്ല." "ഇതില്‍ പണത്തി ന്‍റെ പ്രശ്നമൊന്നുമില്ല, " സെന്‍റ് ജെര്‍ മൈന്‍ മറുപടി പറഞ്ഞു, " ഞാന്‍ പറയാന്‍ പോകുന്നത് എന്താണെന്നു ശ്രദ്ധിക്കൂ." നമ്മളോരുത്തരും അങ്ങേയറ്റം അറിയാന്‍ ആഗ്രഹിക്കുന്ന ഒരു രഹസ്യം അദ്ദേഹം അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തു....."
ചെറുപ്പക്കാരായ ചൂതാടികള്‍ അവരുടെ കാതുകള്‍ കൂര്‍പ്പിച്ചു. ടോംസ്കി തന്‍റെ പുകവലിക്കുഴല്‍ കത്തിച്ച്‌ ഒന്നാഞ്ഞു വലിച്ചിട്ട് തുടര്‍ന്നു:
'രാജ്ഞിയുടെ കളി'യ്ക്കായി മുത്തശ്ശി ആ വൈകുന്നേരം
വേര്‍ സൈല്ലെസില്‍ പ്രത്യക്ഷപ്പെട്ടു. ഓര്‍ ലീന്‍സിലെ പ്രഭു കണക്കുകള്‍ സൂക്ഷിച്ചിരുന്നു; പണം കൊണ്ടുവരാത്തത്തിനെക്കുറിച്ചു ഒരു കെട്ടുകഥയുണ്ടാക്കിപ്പറഞ്ഞ്, ചെറിയ ഒരു ക്ഷമാപണവും നടത്തി, മുത്തശ്ശി പ്രഭുവിനെതിരെ കളിക്കാന്‍ തുടങ്ങി. മുത്തശ്ശി മൂന്നു ചീട്ടുകള്‍
തിരഞ്ഞെടുത്ത് അവ ഓരോന്നായി കളിച്ചു: മൂന്നിലും വിജയം കൈവരിച്ച്‌, അവരുടെ നഷ്ടപ്പെട്ട തുക മുഴുവനും തിരിച്ചുപിടിച്ചു."
"ആകസ്മികം! " അതിഥികളില്‍ ഒരുവന്‍ പറഞ്ഞു.
5
"ഒരു കെട്ടുകഥ," ഹെര്‍മാന്‍ മൊഴിഞ്ഞു. "ഒരുപക്ഷെ അടയാളമിട്ട ചീട്ടായിരിക്കും," മൂന്നാമതൊരുത്തന്‍ ഒച്ചയിട്ടു.
"ഞാനങ്ങനെ കരുതുന്നില്ല," മതിപ്പുളവാക്കുന്നവിധം ടോംസ്കി മറുപടി പറഞ്ഞു.
"എന്ത്!" നരുമോവ് ചോദിച്ചു, " ശ്രേണിയിലുള്ള മൂന്നു ചീട്ടുകള്‍ ഊഹിച്ചെടുക്കാന്‍ കഴിയുന്ന ഒരു മുത്തശ്ശിയുണ്ടായിട്ട് നീ ഇതുവരെ അവരുടെ രഹസ്യം പഠിച്ചില്ലേ? "
" പഠിച്ചില്ലേയെന്നോ, തീര്‍ച്ചയായും !" ടോംസ്കി മറുപടി പറഞ്ഞു,
" അവര്‍ക്കുണ്ടായിരുന്ന നാലു പുത്രന്‍മാരില്‍ ഒരാളാണ് എന്‍റെ പിതാവ്; അവര്‍ നാലുപേരും ഗതികെട്ട ചൂതാട്ടക്കരായിരുന്നു, എന്നാല്‍ ആര്‍ക്കും അതൊരു മോശപ്പെട്ട കാര്യമാകുമായിരുന്നില്ലെങ്കില്‍കൂടി അവര്‍ക്കാര്‍ക്കും മുത്തശ്ശി ആ രഹസ്യം പറഞ്ഞുകൊടുത്തിരുന്നില്ല, അഥവാ
എനിക്കുപോലും പറഞ്ഞുതന്നില്ല. എന്നാ‍ല്‍ ആ സത്യമായിരുന്നു,
എന്‍റെ അമ്മാവനായ പ്രഭു ഇവാന്‍ ഇലിയച്ച്
അദ്ദേഹത്തിന്‍റെ സല്‍ പ്പേരിനാല്‍ എന്നോടുറപ്പുവരുത്തിയത്. നിങ്ങള്‍ക്കറിയാമോ എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ തന്‍റെ ചെറുപ്പകാലത്ത് ഒരു ലക്ഷത്തിനു സോറിചിനോടു തോറ്റ ചപ്ലിറ്റ്സ്കി, ദശലക്ഷങ്ങള്‍ ദുര്‍വ്യയം ചെയ്ത് ഒരു തെണ്ടിയായിട്ടാണു മരിച്ചത്. അയാള്‍ കൊടിയ നിരാശയില്‍ അകപ്പെട്ടിരുന്നു. എല്ലായിപ്പോഴും ചെറുപ്പക്കാരുടെ ഭോഷത്തരങ്ങള്‍ ഗൗരവമായി കണക്കിലെടുത്തിരുന്നെങ്കിലും ഒരുവിധത്തില്‍ ചപ്ലിറ്റ്സ്കിയോടു മുത്തശ്ശി ദയ കാട്ടി. അയാളുടെ മാന്യതയെ മുന്‍നിര്‍ത്തി വീണ്ടും കളിക്കില്ലെന്നു പ്രതിജ്ഞയെടുപ്പിച്ച ശേഷം, ഒന്നിനു പുറകെ മറ്റൊന്നായി കളിയ്ക്കാന്‍ മുത്തശ്ശി അയാള്‍ക്ക് മൂന്നു ചീട്ടു നല്‍കി. ചപ്ലിറ്റ്സ്കി സോറിചിന്‍റെ അടുത്തുപോയി; അവര്‍ കളിക്കാന്‍ ഇരുന്നു. ചപ്ലിറ്റ്സ്കി തന്‍റെ ആദ്യത്തെ ചീട്ടില്‍ അമ്പതിനായിരം പന്തയം വെച്ചു ജയിച്ചു; പിന്നെ തന്‍റെ പന്തയ തുക ഇരട്ടിപ്പിച്ച് ജയിച്ചു, വീണ്ടും അതുതന്നെ ആവര്‍ത്തിച്ച് തന്‍റെ നഷ്ടം വീണെടുക്കുകയുണ്ടായെങ്കിലും വിലപേശാന്‍ എന്തോ അയാളെ പ്രേരിപ്പിച്ചു....."
" മണി ആറെകാലായി; ഇനിയെങ്കിലും ഉറങ്ങേണ്ട സമയമായെന്നു ഞാന്‍ പറയുന്നു" തീര്‍ച്ചയായും നേരം പുലര്‍ന്നിരുന്നു. ചെറുപ്പക്കാര്‍ സ്വന്തം ഗ്ലാസുകള്‍ കാലിയാക്കി അവരവരുടെ വീടുകളിലേക്കു പോയി.


6
അദ്ധ്യായം II
വസ്ത്രധാരണ മുറിയില്‍ ഒരു നിലക്കണ്ണാടിക്കു മുന്നില്‍ ഇരിക്കുകയായിരുന്നു വൃദ്ധ പ്രഭ്വി. ഒരു പാത്രത്തില്‍ മുഖം മിനുക്കുന്ന ചായവും, ഒരു പെട്ടിയില്‍ കേശാലങ്കാരപ്പിന്നുകളും, അഗ്നിയുടെ നിറമാര്‍ന്ന ശീലകളോടെയുള്ള ഒരു നീണ്ട തൊപ്പിയും പിടിച്ചിട്ട്, അവര്‍ക്കു ചുറ്റിലും മൂന്നു പരിചാരികകള്‍ നില്‍പ്പുണ്ടായിരുന്നു. പ്രഭ്വിക്ക് സൗന്ദര്യത്തെക്കുറിച്ച് അല്‍പം പോലും നാട്യമുണ്ടായിരുന്നില്ല - വളരെ നാളു മുന്‍പേ അതെല്ലാം അസ്തമിച്ചിരുന്നു - എന്നാല്‍ അവരുടെ ചെറുപ്പകാലത്തെ ശീലങ്ങള്‍ എല്ലാം തന്നെ അവര്‍ സംരക്ഷിച്ചുപോന്നു. എഴുപതുകളിലെ പരിഷ്ക്കാരങ്ങള്‍ കര്‍ശനമായും പിന്‍തുടര്‍ന്ന്, അറുപതു വര്‍ഷം മുമ്പത്തെപ്പോലെ വളരെ സാവധാനത്തിലും ശ്രദ്ധയോടും അവര്‍ വസ്ത്രധാരണം ചെയ്തു. ഒരു കൈക്കുഞ്ഞായിരുന്നപ്പോള്‍ അവര്‍ എടുത്തു വളര്‍ത്തിയ ഒരുപെണ്‍കുട്ടി ജാലകത്തിനരികില്‍ ഇരുന്ന് ചിത്രത്തുന്നല്‍ ചെയ്യുന്നുണ്ടായിരുന്നു.
"സുപ്രഭാതം മുത്തശ്ശി," അകത്തേക്കു കടന്നുവന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. " ശുഭദിനം കുമാരി ലിസി, മുത്തശ്ശി നിങ്ങളെനിക്കൊരു സഹായം ചെയ്യണം."
" അതെന്താണു, പോള്‍ ?"
" എന്‍റെ ഒരു സുഹൃത്തിനെ മുത്തശ്ശിക്കു പരിചയപ്പെടുത്തി, വെള്ളിയാഴ്ച നടക്കുന്ന മുത്തശ്ശിയുടെ നൃത്തവിരുന്നില്‍ അവനെ കൊണ്ടുവരാന്‍ എന്നെ അനുവദിക്കണം."
" അവനെ നേരെ നൃത്തവിരുന്നില്‍ കൊണ്ടുവന്ന് പിന്നെ എന്നെ പരിചയപ്പെടുത്തിക്കോളൂ. കഴിഞ്ഞ രാത്രിയിലെ നൃത്തോല്‍സവത്തില്‍ നീയുണ്ടായിരുന്നില്ലേ? "
"തീര്‍ച്ചയായും! അതു വളരെ ആസ്വാദ്യകരമായിരുന്നു; വെളുപ്പിനു അഞ്ചു മണിവരെ ഞങ്ങള്‍ നൃത്തം ചെയ്തു. കുമാരി ഇലറ്റ്സ്കി തികച്ചും അനിര്‍വച്ചനീയയായി കാണപ്പെട്ടു.”
" അതെയോ എന്‍റെ പ്രിയപ്പെട്ടവനെ! നീ എന്താണവളില്‍ ഇത്ര കണ്ടത്? അവളുടെ മുത്തശ്ശിയോടു ഒട്ടിച്ചേര്‍ന്നല്ലേ അവള്‍ നടക്കുന്നത്. രാജകുമാരി ദരിയ പെട്രോവ്ന! പറഞ്ഞപോലെ ദരിയ പെട്രോവ്ന കൂടുതല്‍ കെളവിയായി കാണപ്പെടുന്നുവെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങനെയല്ലേ? "
7
"കൂടുതല്‍ കെളവിയായി എന്നതുകൊണ്ട് നിങ്ങളെന്താണു ഉദ്ദേശിക്കുന്നത്? " മനസ്സാന്നിദ്ധ്യം നഷ്ടപ്പെട്ട്‌ ടോംസ്കി ഉത്തരമേകി . " അവര്‍ മരിച്ചിട്ട് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു . " ചെറുപ്പക്കാരി തല ഉയര്‍ത്തി ചെറുപ്പക്കാരനോട്‌ ആംഗ്യം കാട്ടി. പ്രഭ്വിയോട് അവരുടെ പഴയ സുഹൃത്തുക്കളുടെ മരണവാര്‍ത്ത അവര്‍ മറച്ചുവെച്ചിരുന്നത് ഓര്‍മ്മിച്ചെടുത്ത് അയാള്‍ ചുണ്ടുകള്‍ കൂട്ടിക്കടിച്ചു. എന്നാല്‍ പ്രഭ്വി അങ്ങേയറ്റം നിസ്സംഗതയോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്.
" മരിച്ചെന്നോ! ഞാനറിഞ്ഞില്ല, " മുത്തശ്ശി പറഞ്ഞു. " രാജ്ഞിയുടെ പരിചാരികമാരായി ഒരേ സമയത്താണ്‌ ഞങ്ങളെ തിരഞ്ഞെടുക്കപ്പെട്ടത്, ചക്രവര്‍ത്തിനിയുടെ അടുത്തേയ്ക്കു ഞങ്ങളെ നിയോഗിക്കപ്പെട്ടപ്പോള്‍…...."
ഒരു നൂറു വട്ടം പ്രഭ്വി തന്‍റെ പ ൗത്രനോടു ആ സംഭവകഥ പറഞ്ഞിട്ടുണ്ട്.
"കൊള്ളാം, ഇനി എന്നെ ഒന്നു എഴുന്നേല്‍ക്കാന്‍ സഹായിയ്ക്കൂ പോള്‍, " ഒടുവിലവര്‍ പറഞ്ഞു. "ലിസാങ്കാ, എന്‍റെ മൂക്കിപ്പൊടിയുടെ ഡബ്ബി എവിടെ?"
വസ്ത്രധാരണം പൂര്‍ത്തിയാക്കാന്‍ പ്രഭ്വി തന്‍റെ പരിചാരികമാരുമൊത്ത് തട്ടികക്ക് പിന്നില്‍ മറഞ്ഞു. ടോംസ്കി ചെ റുപ്പക്കാരിയുമൊത്തു പുറത്തേയ്ക്കുനടന്നു.
"ആരെയാണ്‌ താങ്കള്‍ക്കു പരിചയപ്പെടുത്തേണ്ടത്?" ലിസവെറ്റ ഇവാനോവ്ന ശാന്തമായി ചോദിച്ചു.
"നരുമോവ്. നിനക്കയാളെ അറിയാമോ?"
"ഇല്ല! അയാള്‍ പട്ടാളത്തിലാണോ?"
"അതെ."
"എഞ്ചിനീയറിങ്ങിലാണോ?"
"അല്ല. അയാള്‍ കുതിരപ്പട്ടാളത്തിലാണ്. അയാള്‍ എഞ്ചിനീയറിങ്ങിലാണു എന്നു നീ വിചാരിക്കാനുണ്ടായ കാരണം?"
അതിനു ഉത്തരമൊന്നും പറയാതെ ചെറുപ്പക്കാരി ഒന്നു ചിരിച്ചു.
"പോള്‍!" തട്ടികയ്ക്കു പുറകില്‍ നിന്നു പ്രഭ്വി വിളിച്ചു. " എനിക്കു കുറച്ചു പുതിയ നോവലുകള്‍ കൊടുത്തയക്കുക, ദയവായി ആധുനികമൊന്നും വേണ്ട."
"അതുകൊണ്ടെന്താണു മുത്തശ്ശി അര്‍ത്ഥമാക്കുന്നത്?"
8
" ഞാന്‍ അര്‍ത്ഥമാക്കുന്നത് പിതാവിനെ അഥവാ മാതാവിനെ കഴുത്തു ഞരിച്ചു കൊല്ലാത്ത നായകനുള്ള, മുങ്ങിച്ചത്ത പ്രേതങ്ങള്‍ ഇല്ലാത്ത ഒരു നോവല്‍ എന്നാണ്. ഞാനതൊക്കെ വളരെ ഭയപ്പെടുന്നു. "
"ഇക്കാലങ്ങളില്‍ അത്തരമൊരു നോവല്‍ ഉണ്ടാകില്ല. ഒരുപക്ഷെ മുത്തശ്ശിയ്ക്കു റഷ്യന്‍ നോവല്‍ ഇഷ്ടപ്പെടുമോ?"
" അത്തരം റഷ്യന്‍ നോവലുകളുണ്ടോ? ഒരെണ്ണം എനിക്കു കൊടുത്തയക്കു, എന്‍റെ പ്രിയപ്പെട്ടവനെ, ദയവായി അങ്ങനെ ചെയ്യൂ!"
"ക്ഷമിക്കണം മുത്തശ്ശി, ഞാന്‍ അല്‍പ്പം തിരക്കിലാണ്........പോട്ടെ, ലിസവെറ്റ ഇവാനോവ്ന! നരുമോവ് എഞ്ചിനീയറിങ്ങിലാണു എന്നു വിചാരിക്കാന്‍ എന്താണു നിന്നെ പ്രേരിപ്പിച്ചത്?"
ടോംസ്കി കടന്നുപോയി.
ലിസവെറ്റ ഇവാനോവ്ന തനിച്ചായി; അവള്‍ ജോലി നിര്‍ത്തി ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി. പൊടുന്നനെ വസതിയുടെ പുറകിലെ ഒരു മൂലയില്‍ നിന്നു വന്ന ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ വീഥിയുടെ അപ്പുറത്തു പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം അരുണിമ പൂണ്ടു; അവള്‍ കൂടുതല്‍ കുനിഞ്ഞ്‌ വീണ്ടും ചിത്രത്തുന്നലിലേര്‍ പ്പെട്ടു. ആ നിമിഷം പൂര്‍ണ്ണ വേഷഭൂഷകളില്‍ വൃദ്ധ പ്രഭ്വി അവിടെയെത്തി.
"ഒരു കുതിരവണ്ടി ഏര്‍പ്പടാക്കൂ, ലിസാങ്കാ," അവര്‍ പറഞ്ഞു, "നമുക്കൊരു സവാരി പോകാം."
ലിസ അവളുടെ ചിത്രവേലക്കുപയോഗിക്കുന്ന ചട്ടക്കൂടുവിട്ടെഴുന്നേറ്റ് അതെല്ലാം ഒരുവശത്ത്‌ ഒതുക്കിവെയ്ക്കാന്‍ തുടങ്ങി.
"നിനക്കെന്താണു പ്രശ്നം, എന്‍റെ പ്രിയപ്പെട്ടവളെ? നിനക്കു ചെവി കേട്ടുകൂടെ?" പ്രഭ്വി ഒച്ചയിട്ടു. " കുതിരവണ്ടി ഏര്‍പ്പാടാക്കൂ, വേഗമാകട്ടെ."
"തീര്‍ച്ചയായും," ചെറുപ്പക്കാരി ശാന്തമായി പറഞ്ഞിട്ട്‌,
നടപ്പുരയി ലേയ്ക്കോടി.
ഒരു പരിചാരകന്‍ വന്ന് പവേല്‍ അലക്സണ്ട്രോവിച്ച് രാജകുമാരനില്‍ നിന്നുള്ള ഒരു പുസ്തകക്കെട്ടു പ്രഭ്വിക്കു കൊടുത്തു.
"കൊള്ളാം, അയാളോട് എന്‍റെ നന്ദി പറയുക," പ്രഭ്വി പറഞ്ഞു. " ലിസാങ്കാ, ലിസാങ്കാ നീ എവിടെയാ പോകുന്നത് ?"
9
"വസ്ത്രം മാറ്റാന്‍"
"എന്‍റെ പ്രിയപ്പെട്ടവളെ, ഇഷ്ടം പോലെ സമയമുണ്ട്. നീ ഇവിടെ നില്‍ക്കൂ. ഒന്നാമത്തെ വാല്യം തുറന്നു എനിക്കൊന്നു വായിച്ചു തരൂ. …"
പെണ്‍കുട്ടി പുസ്തകമെടുത്ത്‌ ഏതാനും വരികള്‍ വായിച്ചു.
"ഉറക്കെ!" പ്രഭ്വി ഒച്ച വെച്ചു. "നിനക്കെന്തു പറ്റി, എന്‍റെ പ്രിയപ്പെട്ടവളെ? നിന്‍റെ ശബ്ദമടച്ചോ, അല്ലങ്കിലെന്താണ്? ഒരു നിമിഷം നിര്‍ത്തണെ......എനിക്കൊരു പാദപീഠം തരൂ. അത് ഇങ്ങടുത്തു വെയ്ക്കൂ...കൊള്ളാം. "
ലിസവെറ്റ ഇവാനോവ്ന രണ്ടു പേജുകള്‍ കൂടി വായിച്ചു. പ്രഭ്വി കോട്ടുവായിട്ടു.
" മതി നിര്‍ത്തൂ," അവര്‍ പറഞ്ഞു. "എന്തൊരു ചവറാണിത്! പവേല്‍ രാജകുമാരന് എന്‍റെ നന്ദിയോടൊപ്പം ഈ പുസ്തകങ്ങള്‍ തിരിച്ചു കൊടുത്തേയ്ക്കു......കുതിരവണ്ടിയുടെ കാര്യം എന്തായി?"
"കുതിരവണ്ടി തയ്യാറായി നില്‍പ്പുണ്ട്‌," തെരുവിലേക്കു പാളിനോക്കിക്കൊണ്ട് ലിസവെറ്റ ഇവാനോവ്ന പറഞ്ഞു.
" എന്നിട്ടു നീ എന്താണു വസ്ത്രം മാറ്റാത്തത്? " പ്രഭ്വി ചോദിച്ചു. " ഒരാള്‍ എപ്പോഴും നിനക്കു വേണ്ടി കാത്തു നില്‍ക്കണം. അതൊരു നല്ല കാര്യമാണോ, എന്‍റെ പ്രിയപ്പെട്ടവളെ."
ലിസ അവളുടെ മുറിയിലേയ്ക്കു പാഞ്ഞു. രണ്ടു മിനിറ്റുപോലും കഴിഞ്ഞില്ല വൃദ്ധ പ്രഭ്വി ഭയങ്കരമായി ഒച്ചയിടാന്‍ തുടങ്ങി. ഒരു വാതിലിലൂടെ രണ്ടു പരിചാരികമാരും മറ്റേതിലൂടെ ഒരു പരിചാരകനും കുതിച്ചെത്തി.
" വിളിച്ചപ്പോള്‍ത്തന്നെ നിങ്ങള്‍ വരാതിരുന്നതെന്താണ്? " വൃദ്ധപ്രഭ്വി അവരോടു തട്ടിക്കയറി. "ഞാന്‍ കാത്തുനില്ക്കുകയാണെന്നു ലിസവെറ്റ ഇവാനോവ്നയോടു പോയി പറയൂ."
രോമത്തൊങ്ങലു പിടിപ്പിച്ച കുപ്പായവും തൊപ്പിയും ധരിച്ച് ലിസവെറ്റ ഇവാനോവ്ന വന്നെത്തി.
10
"ഒടുവില്‍ നീയെത്തിയല്ലേ!" പ്രഭ്വി പറഞ്ഞു. "ഈ ആഡംബരങ്ങളൊക്കെ എന്തിനാ? ആരെ കാണിക്കാന്‍ വേണ്ടിയാ? കാലാവസ്ഥ എങ്ങനെയുണ്ട്? കാറ്റുണ്ടെന്നു ഞാന്‍ കരുതുന്നു. "
"ഇല്ല തമ്പുരാട്ടി," വേലക്കാരന്‍ മൊഴിഞ്ഞു. "കാറ്റു അശേഷം ഇല്ല."
"നിന്‍റെ തലക്കകത്തു വരുന്നതെന്തും നീ വിളിച്ചു കൂവുമല്ലേ! ജാലകം തുറക്കൂ! ഞാന്‍ വിചാരിച്ചു കാറ്റുണ്ടെ ന്ന്, അതും ശീതക്കാറ്റ്! വണ്ടിയില്‍ നിന്നു കുതിരകളെ അഴിച്ചുമാറ്റൂ! ലിസങ്കാ നമ്മള്‍ പോകുന്നില്ല: നീയിങ്ങനെ കെട്ടിച്ചമയണ്ടായിരുന്നു. "
"ഇതാണെന്‍റെ ജീവിതം!" ലിസവെറ്റ ഇവാനോവ്ന വിചാരിച്ചു.
തീര്‍ച്ചയായും അതവള്‍ക്ക്‌ അഭിശപ്തമായ ഒരു കാലമായിരുന്നു. അന്യരുടെ ഉപ്പും ചോറും കയ്പ്പു നിറഞ്ഞതാനെന്നു ഡാന്‍റേ പറഞ്ഞിട്ടുണ്ട്; ധനികയും സുഖലോലുപയുമായിരുന്ന ഒരു വൃദ്ധ എടുത്തു വളര്‍ത്തിയ ദരിദ്രയും അനാഥയുമായ ലിസവെറ്റയെപ്പോലെ, അസ്വതന്ത്രതയുടെ കയ്പ്പുനീരിനെക്കുറിച്ച് മറ്റാര്‍ക്കറിയാം? സത്യത്തില്‍ പ്രഭ്വി ഒരു കഠിന ഹൃദയമുള്ളവള്‍ ആയിരുന്നില്ല. എന്നാല്‍ സമൂഹത്താല്‍ ദുഷിപ്പിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെ ചഞ്ചല മനസ്ക്കയും പിശുക്കിയുമായിരുന്ന പ്രഭ്വി; തങ്ങളുടെ ചുറ്റുമുള്ള ജീവിതത്തിന്‍റെ ഗന്ധമേല്‍ക്കാതെ സ്നേഹത്തോടു പ്രതികരിച്ചിരുന്ന എല്ലാ വയസ്സായവരെപ്പോലെയും, നിസ്സംഗതയാര്‍ന്ന അഹംഭാവത്തില്‍ പ്രഭ്വി മുങ്ങിത്താണിരുന്നു . പരിഷ്ക്കാരത്തിന്‍റെ ലോകത്തിലെ എല്ലാ
പൊങ്ങച്ചങ്ങളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്; തേയ് മാനം വന്നതും എന്നാല്‍
നൃത്ത വേദികളില്‍ ഒഴിച്ചുകൂടാനാവാത്തതുമായ ആഭരണത്തെപ്പോലെ; മുഖത്തു ചായം പുരട്ടി, പഴയ പരിഷ്ക്കാരം വിളിച്ചോതുന്ന രീതിയില്‍ ചമഞ്ഞൊരുങ്ങി, നൃത്തവേദികളില്‍ പോയി അവിടെ ഒരു മൂലയില്‍ അവര്‍ ഇരുപ്പുരപ്പിയ്ക്കാറുണ്ട്. അതിഥികള്‍ വരുന്നപാടെ, പഴയ ഒരു വ്യവസ്ഥാപിത അവകാശം പോലെ മുത്തശ്ശിയുടെ അടുത്തുപോയി താണു വണങ്ങിയശേഷം പിന്നീടവരെ ശ്രദ്ധിയ്ക്കാറേയില്ല. അവരുടെ വസതിയില്‍ നഗരവാസികളെ മുഴുവനും ക്ഷണിച്ചുവരുത്തി, സ്വന്തം അതിഥികളെയൊന്നും
തിരിച്ചറിയാതെ, കണിശമായ ഒരു ആതിഥേയത്വം അവര്‍ ഉറപ്പുവരുത്തിയിരുന്നു. തിന്നുകൊഴുത്തതും നരബാധിച്ചതുമായ
അവരുടെ അനവധി പരിചാരകര്‍ സന്ദര്‍ശന മുറിയിലും പരിചാരകമുറികളിലും തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുകയും,
11
മൂത്തു നരച്ച കിളവിയെ കൊള്ളയടിക്കുന്നതില്‍ പരസ്പരം മത്സരിയ്ക്കുകയുമുണ്ടായി. കുടുംബ രക്തസാക്ഷിയായിരുന്നു ലിസവെറ്റ ഇവാനോവ്ന. ചായ ഒഴിച്ചുകൊടുത്തിരുന്ന അവള്‍ പഞ്ചസാര ധൂര്‍ത്തടിച്ചിരുന്നതിന് ചീത്ത കേട്ടു, നോവലുകള്‍ ഉറക്കെ പാരായണം ചെയ്തിരുന്ന അവള്‍ ഗ്ര ന്ഥ കര്‍ത്താവി ന്‍റെ തെറ്റുകള്‍ക്കു മുഴുവനും കുറ്റക്കാരിയായി; പ്രഭ്വിയുടെ എല്ലാ യാത്രകളെയും അനുഗമിച്ചിരുന്ന അവള്‍ , കാലാവസ്ഥക്കും റോഡുകളുടെ അവസ്ഥക്കും ഉത്തരവാദിയായി.
അവള്‍ ക്കൊരു ശമ്പളം നിശ്ചയിചിട്ടുണ്ടായിരുന്നു, എന്നാല്‍
അവള്‍ ക്കൊരിക്കലും അതു മുഴുവനായി കിട്ടിയിരുന്നില്ല എന്നതുമാത്രമല്ല അവള്‍ മറ്റുള്ളവരെപ്പോലെ മോടിയായി വസ്ത്രധാരണം ചെയ്തിരിക്കണമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. - അതായത്, മറ്റുള്ള ചുരുക്കം ചിലരെപ്പോലെ .
സമൂഹത്തില്‍ ഏറ്റവും ദയനീയമായ ഒരു ഭാഗമാണ് അവള്‍ അരങ്ങേറിയിരുന്നത്‌. എല്ലാവര്‍ക്കും അവളെ അറിയാമായിരുന്നെങ്കിലും ആരും അവളെ ശ്രദ്ധിച്ചിരുന്നില്ല; നൃത്ത വിരുന്നുകളില്‍ ആര്‍ക്കെങ്കിലും
പങ്കാളിയുടെ കുറവുണ്ടാകുമ്പോള്‍ മാത്രമേ അവള്‍ നൃത്തം
ചെയ്തിരുന്നുള്ളു. സ്ത്രീകള്‍ അവരുടെ വേഷവിധാനത്തില്‍
എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാ നായി വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേയ്ക്കു
പോകാന്‍ വേണ്ടിമാത്രമേ അവളുടെ കൈപിടിയ്ക്കാറുള്ളു. അവള്‍ അഭിമാനിയായിരുന്നു. ആരെങ്കിലും വന്ന് അവളെ രക്ഷപ്പെടുത്തുന്നതിനുള്ള
അവളുടെ അക്ഷമയേറിയ കാത്തിരുപ്പിനെ പരിശോധിച്ച അവള്‍ക്ക്, സ്വന്തം
അവസ്ഥയെക്കുറിച്ച് സൂക്ഷ്മ ധാരണയുണ്ടായിരുന്നു. എന്നാല്‍ ചെറുപ്പക്കാര്‍
അകമ്പടി സേവിച്ചു നൃത്തമാടിയ, ധിക്കാരികളും ഗര്‍വ്വിഷ്ഠ കളുമായ
പിന്‍ തുടര്‍ച്ചക്കാരികളെക്കാളും പതിന്‍ മടങ്ങ്‌ കമനീയയായിരുന്നു
ലിസാവെറ്റ ഇവാനോവ്ന എങ്കിലും, ചാപല്യത്താലുള്ള നിഷ്ഫലമായ അവരുടെ കണക്കുകൂട്ടലുകളില്‍ അവളില്‍ അവരാരും
പ്രസാദിച്ചില്ല. ചുവര്‍കടലാസു കൊണ്ടു പൊതിഞ്ഞ
ഒരു തട്ടികയും, വലിപ്പുകളുള്ള ഒരു പെട്ടിയും, ഒരു
ചെറുകണ്ണാടിയും, ചായം പുരട്ടിയ ഒരു മഞ്ചവുമടങ്ങി
യതായിരുന്നു മച്ചിന്‍ പുറത്തെ അവുളുടെ
കുടുസ്സു മുറി. ചെമ്പു മെഴുതിരിക്കാലില്‍
മുനിഞ്ഞു കത്തുന്ന, മൃഗക്കൊഴുപ്പില്‍
നിര്‍മിച്ച ഒരു മെഴുതിരിയുടെ അരണ്ട വെളിച്ചത്തിലേയ്ക്ക്,
വിതുമ്പി കരയാനായി , ധാരാളിത്തം നിറഞ്ഞ
വിരസമായ സന്ദര്‍ശനമുറിയില്‍ നിന്നു പലവുരു
സ്വന്തം മുറിയിലേയ്ക്ക് അവള്‍ നിശ്ശബ്ദമായി പിന്‍വാങ്ങാറുണ്ട്.

12
ഈ കഥയുടെ തുടക്കത്തില്‍ വിവരിച്ച സന്ധ്യ
കഴിഞ്ഞുള്ള രണ്ടു ദിവസത്തിനു ശേഷവും, കുറച്ചു മുന്‍പു വിവരിച്ച രംഗത്തിനു ഒരാഴ്ച മുന്‍പും, പ്രഭാതത്തില്‍ തന്‍റെ ചിത്രത്തുന്നല്‍ ചട്ടക്കൂടുമായി ജാലകത്തിനരികെ ഇരിക്കുന്ന നേരം ലിസാവെറ്റ ഇവാനോവ്ന യാദൃച്ഛികമായി തെരുവിലേയ്ക്കു നോക്കുവാനിടയായി. എഞ്ചിനീയറുടെ വേഷത്തില്‍ ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ തെരുവില്‍ നിന്നു ജാലത്തിനു നേരെ തുറിച്ചു നോക്കുന്നതവള്‍ കണ്ടു. കുനിഞ്ഞിരുന്ന് അവള്‍ വീണ്ടും അവളുടെ ജോലിയില്‍ വ്യാപൃതയായി; അഞ്ചു മിനിറ്റിനുശേഷം ഒരു പ്രാവശ്യം കൂടി അവള്‍ പുറത്തേയ്ക്കു നോക്കി - ആ ചെറുപ്പക്കാരന്‍ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു. വഴിയേ പോകുന്നവരോടു ശ്രിംഗരിക്കുന്ന സ്വഭാവം ഇല്ലാതിരുന്നതിനാല്‍ പിന്നീടവള്‍ പുറത്തേക്കു നോക്കാതെയും തല ഉയര്‍ത്താതെയും മണിക്കൂറുകളോളം ജോലി ചെയ്തു. അത്താഴം വിളമ്പി. ചിത്രത്തുന്നല്‍ ചട്ടക്കൂട് എടുത്തുവെയ്ക്കാന്‍ എഴുന്നേറ്റപ്പോള്‍ യാദൃച്‌ഛികമായി തെരുവിലേയ്ക്കു നോക്കാന്‍ ഇടയായ അവള്‍ വീണ്ടും ആ ചെറുപ്പക്കാരനെ കണ്ടു. ഏറെ വിചിത്രമായ അത് അവളുടെ മനസ്സിലുടക്കി. അത്താഴത്തിനുശേഷം അല്പം അസ്വസ്ഥ തയോടെ അവള്‍ ജാലകത്തിനരികിലേയ്ക്കു പോയി, എന്നാല്‍ ആ ഉദ്യോഗസ്ഥന്‍ അവിടെയെങ്ങും ഉണ്ടായിരുന്നില്ല, അവള്‍ അയാളെ മറന്നു....
ഏതാനും ദിവസങ്ങള്‍ക്കുശേഷം പ്രഭ്വിയോടൊത്ത് അവള്‍ വസതി വിട്ടു പുറത്തേയ്ക്കു പോകുമ്പോള്‍ വീണ്ടും അയാളെ കണ്ടു. അയാള്‍ പൂമുഖത്തിനു നേരയാണു നിന്നിരുന്നതെങ്കിലും രോമംകൊണ്ടുള്ള കഴുത്തുപട്ടയാല്‍ അയാളുടെ മുഖം മറഞ്ഞിരുന്നു; തൊപ്പിക്കു താഴെ അയാളുടെ കറുത്ത മിഴികള്‍ സ്ഫുരിച്ചിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല ലിസാവെറ്റ ഇവാനോവ്നയ്ക്കു സംഭ്രാന്തിയനുഭവപ്പെട്ടു; അവ്വര്‍ണ്ണനീയമാംവിധം മനഃക്ഷോഭപ്പെട്ടുകൊണ്ടവള്‍ കുതിരവണ്ടിയിലേയ്ക്കു കയറി.

അവള്‍ വസതിയില്‍ തിരിച്ചെത്തിയപ്പോള്‍ ജാലകത്തിനരികിലേയ്ക്കു ഓടി - അവളില്‍ത്തന്നെ കണ്ണും നട്ട്‌ ആ ഉദ്യോഗസ്ഥന്‍ അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു; അവളില്‍ മുളപൊട്ടിയ ഒരു നൂതന വികാരത്തില്‍ ജിജ്ഞാസ മൂത്തും മനസ്സിളകിയും അവള്‍ നടന്നകന്നു.
അതില്‍പ്പിന്നെ അവരുടെ വസതിയുടെ ജാലകത്തിനു മുന്നില്‍ കുറച്ചു നേരത്തെയ്ക്കെങ്കിലും ആ ചെറുപ്പക്കാരന്‍ പ്രത്യക്ഷപ്പെടാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. അതുപോലൊരു ബന്ധം അവര്‍ക്കിടയില്‍
13
ഉടലെടുത്തുകഴിഞ്ഞിരുന്നു. പതിവു സ്ഥലത്തിരുന്നു ജോലി ചെയ്യുമ്പോള്‍ അവള്‍ക്ക്‌ അയാളുടെ ആഗമനം അനുഭവപ്പെട്ടു - ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സമയം തല ഉയര്‍ത്തി അവള്‍ അയാളെ നോക്കി. അതിനയാള്‍ അവളോടു നന്ദിയുള്ളതായി കാണപ്പെട്ടു: ആ ആഴ്ച അവസാനിക്കുന്നതിനു മുന്‍പേ അവള്‍ അയാളെ നോക്കി പുഞ്ചിരി പൊഴിച്ചു.
ടോംസ്കി തന്‍റെ സുഹൃത്തിനെ പരിചയപ്പെടുത്തുവാന്‍ പ്രഭ്വിയുടെ അനുവാദം ചോദിച്ചപ്പോള്‍ ആ പാവം പെണ്‍കുട്ടിയുടെ ഹൃദയം ധ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. എന്നാല്‍ നരുമോവ് എഞ്ചിനീയറിങ്ങിലല്ല കുതിരപ്പട്ടാളത്തിലാണെന്നു കേട്ടപ്പോള്‍ അങ്ങനെയൊരു വിഡ്ഢി ചോദ്യം ചോദിച്ച് ടോംസ്കിയെപ്പോലൊരു വീണ്ടുവിചാരമില്ലാത്ത മനുഷ്യനോടു തന്‍റെ രഹസ്യത്തി ന്‍റെ പൊരുളഴിക്കാന്‍ തുനിഞ്ഞതില്‍ അവള്‍ കുണ്ഠി തപ്പെട്ടു.
റഷ്യയില്‍ സ്ഥിരതാമസം ഉറപ്പിച്ച്‌ ചെറിയൊരു നീക്കിയിരുപ്പ്‌ അവശേഷിപ്പിച്ചിരുന്ന ഒരു ജര്‍മ്മന്‍കാര ന്‍റെ പുത്രനായിരുന്നു ഹെര്‍മാന്‍. സ്വന്തം സ്വാതന്ത്ര്യം സുരക്ഷിതമാക്കണമെന്നു ബോദ്ധ്യപ്പെട്ടിരുന്ന ഹെര്‍മാന്‍ തന്‍റെ നീക്കിയിരുപ്പി ന്‍റെ പലിശപോലും തൊടാതെ, അല്പ്പംപോലും ധാരാളിത്തം തൊട്ടു തീണ്ടാതെ, സ്വന്തം വരുമാനത്തില്‍ ഒതുങ്ങി ജീവിച്ചു. അയാള്‍ അന്തര്‍മുഖനും ഉല്‍ക്കര്‍ഷേച്‌ഛുവുമായിരുന്നിടത്തോളം സ്വന്തം പണത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നതിനെപ്പറ്റി അയാളുടെ സുഹൃത്തുക്കള്‍ക്കു പറഞ്ഞുചിരിക്കാനുള്ള അവസരം അപൂര്‍വ്വമായേ ലഭിച്ചിരുന്നുള്ളൂ. തീക്ഷ്ണ വികാരവും ഉജ്ജ്വല
സര്‍ ഗ്ഗശക്തിയും ഒത്തിണങ്ങിയ അയാളുടെ സ്വഭാവ സവിശേഷത
സാധാരണ ചെറുപ്പക്കാരുടെ ചാപല്യങ്ങളില്‍ നിന്ന് അയാളെ രക്ഷിച്ചു. ഉദാഹരണത്തിന്‌, മനസ്സുകൊണ്ട് ഒരു ചൂതാട്ടക്കാരനാണെങ്കിലും
അയാള്‍ ചീട്ടുകള്‍ ഒരിക്കല്‍ പോലും കൈകൊണ്ടു തൊട്ടിട്ടില്ല.
അമിത സമ്പത്തു നേടാമെന്ന മോഹത്തില്‍ അവശ്യം തന്‍റെ ജീവിത
സാഹച ര്യങ്ങളെ കുരുതി കൊടുക്കണ്ടായെന്നു തീരുമാനമെടുത്തിട്ടുണെടങ്കിലും രാത്രികള്‍ തോറും ചൂതാട്ട മേശകള്‍ക്കരികെ കുത്തിരുന്ന് കളിയുടെ അവസ്ഥാന്തരങ്ങള്‍ ജ്വരമൂര്‍ഛയാര്‍ന്ന ഒരു വിറയലോടെ അയാള്‍ വീക്ഷിക്കാറുണ്ടായിരുന്നു. മൂന്നു ചീട്ടുകളുടെ കഥ അയാളുടെ ഭാവനയെ ഇളക്കിമറിക്കുകയും എല്ലാ രാത്രികളിലും അയാളുടെ മനസ്സിനെ വേട്ടയാടുകുമുണ്ടായി. " വൃദ്ധ പ്രഭ്വി ആ രഹസ്യം തന്നോട്
14
വെളിപ്പെടുത്തുകയാണെങ്കില്‍..? അഥവാ വിജയിക്കുന്ന മൂന്നു ചീട്ടുകള്‍ ഏതെന്നു തന്നോടു പറയുകയാണെങ്കില്‍..? എന്തുകൊണ്ടു താന്‍ തന്‍റെ ഭാഗ്യം പരീക്ഷിച്ചുകൂടാ? ആ സന്ധ്യയില്‍ പീറ്റേര്‍സ്ബര്‍ഗിലൂടെ അലഞ്ഞുതിരിയുന്ന നേരം ഇത്തരം ചിന്തകള്‍ അയാളുടെ മനസ്സിനെ മഥിച്ചു. .... അവരെ പരിചയപ്പെടണം, അവരുടെ പ്രീതി സമ്പാദിക്കണം, ഒരുപക്ഷെ അവരുടെ പ്രിയപ്പെട്ടവനാകണം, എന്നാല്‍ ഇതെല്ലാം സമയമെടുക്കുന്ന കാര്യമാണ്; എന്‍പത്തേഴു വയസ്സോളം പ്രായമെത്തി കുഴിയിലേയ്ക്ക് കാലും നീട്ടിയിരിക്കുന്ന അവര്‍ ഇന്നോ നാളെയോ മരിക്കാം! യഥാര്‍ ത്ഥത്തില്‍ ആ കഥ സത്യമായി ഭവിക്കുമോ? ....ഇല്ല! മിതവ്യയത്വം, കണക്കുകൂട്ടലുകള്‍, കഠിനാദ്ധ്വാനം - അതായിരുന്നു തന്‍റെ മൂന്നു തുരുപ്പു ചീട്ടുകള്‍; തന്‍റെ മൂലധനം മൂന്നിരട്ടിയോ, ഏഴിരട്ടിയോ ആക്കി തനിക്കു സ്വാതന്ത്ര്യവും വിശ്രമവും ഉറപ്പുവരുത്തും!
ഇത്തരം ആത്മ സംഘര്‍ഷങ്ങളിലകപ്പെട്ട് പീറ്റേര്‍സ് ബെര്‍ഗിലെ
പ്രധാന തെരുവുകളൊന്നിലെ ഒരു പുരാതന കെട്ടിടത്തി ന്‍റെ
മുന്നിലെത്തിയതായി അയാള്‍ സ്വയം തിരിച്ചറിഞ്ഞു. തെരുവില്‍ തിങ്ങിനിറഞ്ഞിരുന്ന കുതിരവണ്ടികള്‍ ഒന്നിനു പുറകെ
മറ്റൊന്നായി ദീപാലംകൃതമായ പൂമുഖത്തേയ്ക്കു
നീങ്ങിക്കൊണ്ടിരുന്നു. ഓരോ അന്‍ ഞ്ചു മിനിറ്റു കൂടുംതോറും ചെറുപ്പക്കാരിയായ ഒരു യുവതിയുടെ ഭംഗിയാര്‍ന്ന
കണങ്കാല്‍ , അല്ലെങ്കില്‍ പരുക്കന്‍ ശബ്ദമുയര്‍ത്തുന്ന
ഒരു സൈനിക ബൂട്ട് അഥവാ ഒരു രാജ്യ തന്ത്ര
പ്രതിനിധിയുടെ വരയന്‍ കാലുറയും പാദുകവും
കുതിരവണ്ടിയുടെ ചവിട്ടുപടിയില്‍ ദൃശ്യമായിക്കൊണ്ടിരുന്നു.
രാജ പ്ര ൗഢിയോടെ നിലകൊണ്ടിരുന്ന ചുമട്ടുകാരുടെ രോമകുപ്പായവും
മേലങ്കിയും മിന്നിത്തിളങ്ങി. ഹെര്‍മാന്‍ നിന്നു.
"ആ വസതി ആരുടേതാണ്?" ഒരൊഴിഞ്ഞ കോണില്‍ നിന്നിരുന്ന പോലീസുകാരനോടു അയാള്‍ ചോദിച്ചു.
"അതാ വൃദ്ധ പ്രഭ്വിയുടെതാണ്" പോലിസുകാരന്‍ പറഞ്ഞു.
ഹെര്‍മാന്‍ ഞെട്ടിവിറച്ചു. വീണ്ടും ആ അത്ഭുതകഥ അയാളുടെ മന്നസ്സിലേയ്ക്കോടിയെത്തി. ആ വസതിയെ പിന്നിട്ട്, അതിന്‍റെ ഉടമയെ മനസ്സിലോര്‍ത്ത്, അവരുടെ അത്ഭുതകരമായ ബുദ്ധിശക്തിയെക്കുറിച്ചു ചിന്തിച്ചുകൊണ്ട്‌ തെരുവിലൂടെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വളരെ വൈകിയാണയാള്‍ തന്‍റെ എളിയ വാടകമുറിയിലെത്തിയത്; മണിക്കൂറുകളോളം അയാള്‍ക്കുറക്കം വന്നില്ല, ഒടുവില്‍ ഉറക്കത്തിലേക്കു വഴുതിവീണപ്പോള്‍, ഒരുമുറിയില്‍ പച്ചകമ്പളം വിരിച്ച
15
മേശപ്പുറത്തു വിതറിക്കിടക്കുന്ന നോട്ടുകള്‍ക്കും സ്വര്‍ണ്ണ കുമ്പാരത്തിനുമരികെയിരുന്നു അയാള്‍ ചീട്ടു കളിക്കുന്നതായി സ്വപ്നം കണ്ടു. ഒന്നിനു പുറകെ മറ്റൊന്നായി ചീട്ടുകള്‍ നിരത്തി ഇടതടവില്ലാതെ വിജയിച്ചുകൊണ്ടിരിക്കുമ്പോള്‍ കിട്ടിയ പണവും സ്വര്‍ണ്ണവും വാരിയെടുത്തു അയാള്‍ കീശകളില്‍ കുത്തിനിറച്ചുകൊണ്ടിരുന്നു. അല്‍പം വൈകി ഉണര്‍ന്ന അയാള്‍ തനിക്കു നഷ്ടപ്പെട്ട വിലപിടിച്ച സമ്പത്തിനെക്കുറിച്ചോര്‍ത്തു നിശ്വാസമുതിര്‍ത്തു. വീണ്ടും ഒരുവട്ടം കൂടി തെരുവില്‍ അലഞ്ഞുതിരിയാന്‍ പുറപ്പെട്ട അയാള്‍ പിന്നെയും പ്രഭ്വിയുടെ വസതിക്കുമുന്നില്‍ എത്തി നില്‍ക്കുന്നതായി തിരിച്ചറിഞ്ഞു. ഏതോ അജ്ഞാത ശക്തി അങ്ങോട്ടു പിടിച്ചുവലിക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. അയാള്‍ അവിടെ നിന്ന് ജാലകങ്ങള്‍ക്കു നേരെ തുറിച്ചു നോക്കി. പുസ്തകം വായിക്കുന്നതോ അഥവാ തുന്നല്‍ പണിയിലോ ഏര്‍പ്പെട്ടിരിക്കുന്നതോ ആയ, അഴകാര്‍ന്ന മുടിയുള്ള പെണ്‍കുട്ടിയുടെ തല അതിലൊരെണ്ണത്തില്‍ അയാള്‍ കണ്ടു. അവള്‍ തല ഉയര്‍ത്തിയപ്പോള്‍ അരുണിമയാര്‍ന്ന മുഖത്തു അവളുടെ കറുത്ത കണ്ണുകള്‍ വിളങ്ങുന്നത് അയാള്‍ ദര്‍ശിച്ചു.. ആ നിമിഷമാണ്‌ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടത്‌.
16
അദ്ധ്യായം - III
ലിസവെറ്റ അവളുടെ തൊപ്പിയും
മേല്‍ വസ്ത്രവും ഊരിക്കഴിഞ്ഞ നിമിഷം പ്രഭ്വി അവള്‍ക്കുവേണ്ടി
ആളയയ്ക്കുകയും വീണ്ടും കുതിരവണ്ടി തയ്യാറാക്കാനായി
ആജ്ഞ കൊടുക്കുകയുമുണ്ടായി. വാല്യേക്കാര്‍ ചേര്‍ന്ന് കുതിരവണ്ടിയുടെ
കുടുസ്സു വാതിലിലൂടെ വൃദ്ധ പ്രഭ്വിയെ കുതിരവണ്ടിയിലേയ്ക്കു എടുത്തു കയറ്റുന്ന സമയത്ത് ലിസവെറ്റ ആ ഉദ്യോഗസ്ഥനെ വണ്ടി ചക്രത്തിനു തൊട്ടടുത്തു കണ്ടു; അയാള്‍ അവളുടെ കൈയ്ക്കു കടന്നു പിടിച്ചു; അവള്‍ സ്വന്തം ഭയപ്പാടില്‍ നിന്നും മുക്തയാകുന്നതിനു മുന്‍പേ, ആ ചെറുപ്പക്കാരന്‍ അപ്രത്യക്ഷനായി: അവളുടെ കയ്യില്‍ അയാളൊരു എഴുത്തു വെച്ചു കൊടുത്തിരുന്നു. അവള്‍ അതു തന്‍റെ കയ്യുറയുടെ ഉള്ളില്‍ ഒളിപ്പിച്ചു, യാത്രാവേളയില്‍ അവളൊന്നും കേള്‍ക്കുകയോ കാണുകയോ ഉണ്ടായില്ല. അവര്‍ പുറത്തായിരിക്കുന്ന സമയത്ത് ' നമ്മള്‍ ആരെയാണു കണ്ടത്? ഈ പാലത്തിന്‍റെ പേരന്തൊണ്? ആ പരസ്യപലകയില്‍ എന്താണു എഴുതിയിരിക്കുന്നത്? ' എന്നിങ്ങനെ എപ്പോഴും ഒരോന്നു ചോദിച്ചു കൊണ്ടിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു വൃദ്ധ പ്രഭ്വിക്ക്. ഈ തവണ ഇടയ്ക്കൊക്കെ ലിസവെറ്റ ഉചിതമായ മറുപടി കൊടുക്കാഞ്ഞതില്‍ വൃദ്ധ പ്രഭ്വി ശുണ്ഠിയെടു ത്തു.
"എന്‍റെ പൊന്നേ, നിനക്കു എന്താണു പ്രശ്നം? നീ ഉറക്കമാണോ? ഞാന്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ അല്ലെങ്കില്‍ നിനക്കു മനസ്സിലാകുന്നില്ലേ? പ്രായത്തിന്‍റെ പിരിമുറുക്കത്തിനടിപ്പെടാതെ ഇതുവരെ ഞാന്‍ വളരെ വ്യക്തമായി സംസാരിച്ചില്ലേ, ദൈവത്തിനു സ്തുതി! "
ലിസവെറ്റ ഒന്നും ശ്രദ്ധിച്ചില്ല. അവര്‍ വീട്ടില്‍ എത്തിയിയപ്പോള്‍ അവളുടെ മുറിയിലേയ്ക്ക്‌ ഓടിപ്പോയി കയ്യുറക്കുള്ളില്‍ നിന്ന് അവള്‍ ആ എഴുത്ത് പുറത്തെടുത്തു; അതു മുദ്ര ചെയ്തിട്ടുണ്ടായിരുന്നില്ല. അവള്‍ അതു വായിച്ചു. പ്രേമത്തിന്‍റെ ഒരു പ്രസ്താവനയായിരുന്നു അതിലെ ഉള്ളടക്കം: ലളിതവും ആദരണീയവുമായ
അതിലെ വാക്കുകള്‍ ഒരു ജര്‍മ്മന്‍ നോവലില്‍ നിന്നെടുത്തതായിരുന്നു. ജര്‍മ്മന്‍ അറിഞ്ഞുകൂടാത്ത ലിസവെറ്റ ഇവാനോവ്ന അതില്‍ വളരെ അധികം സന്തുഷ്ടയായി.

17
എന്നിരുന്നാലും ആ എഴുത്ത് അവളെ വല്ലാതെ കുഴക്കി. അവളുടെ ജിവിതത്തില്‍ ആദ്യമായിട്ടാണ് ഒരു ചെറുപ്പക്കാരനുമായി ഉറ്റതും രഹസ്യവുമായ ഒരു ബന്ധത്തില്‍ ചെന്നു ചാടുന്നത്. അയാളുടെ അനുമാനം അവളെ ഭീതിപ്പെടുത്തി. എന്താണു ചെയ്യേണ്ടതെന്നറിയാതെ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചതില്‍ അവള്‍ സ്വയം പഴിപറഞ്ഞു: അവളെ പിന്തുടരുന്നതില്‍ നിന്നും ചെറുപ്പക്കാരനായ ആ ഉദ്യോഗസ്ഥന്‍റെ ആകാംഷയെ ദുരീകരിക്കുന്നതിനായി ഉദാസീനത കൈവരിച്ച്‌ ജാലകത്തിനരികിലെ ഇരുപ്പ് ഉപേഷിക്കണമോ? ആ എഴുത്തവള്‍ പരിഗണിക്കണമോ? അഥവാ ഉറച്ച തീരുമാനത്തോടെ അയാള്‍ക്കൊരു തണുപ്പന്‍ മറുപടി കൊടുക്കണമോ? അവള്‍ക്കു ഉപദേശം നല്‍കാനായി ആരും തന്നെ ഉണ്ടായിരുന്നില്ല: ഒരു ഗൃഹാദ്ധ്യാപിക യോ ഒരു കൂട്ടുകാരിയോ പോലും അവള്‍ക്കുണ്ടായിരുന്നില്ല. എഴുത്തിനു മറുപടി കൊടുക്കാന്‍ തന്നെ ലിസവെറ്റ ഇവാനോവ്ന തീരുമാനിച്ചു.

ഒരു പേനയും കടലാസുമെടുത്ത് ഒരു എഴുത്തുമേശക്കരികില്‍ ഇരുന്നു അവള്‍ ചിന്തയില്‍ ആണ്ടുപോയി. ഒന്നിലധികം തവണ അവള്‍ എഴുതാ നാരംഭിച്ചെങ്കിലും അതെല്ലാം വലിച്ചുകീറിക്കളഞ്ഞു: വാക്കുകളെല്ലാം അധികം പരുക്കനായോ അഥവാ കൂടുതല്‍ സൗമ്യമായോ അവള്‍ക്കു തോന്നിയില്ല. ഒടുവില്‍ ചില വരികള്‍ എഴുതുന്നതില്‍ വിജയിച്ച അവളെ , അതു സന്തുഷ്ടിപ്പെടുത്തി. "എനിക്കുറപ്പുണ്ട്, " അവള്‍ എഴുതി, " നിങ്ങളുടെ ഉദ്ദേശം മാന്യമായിരുന്നു, നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികൊണ്ടു നിങ്ങള്‍ക്കെന്നെ വൃണപ്പെടുത്താന്‍ താല്‍പ്പര്യമില്ലായിരുന്നിരിയ്ക്കാം, എന്നിരുന്നാലും നമ്മളുടെ
അടുപ്പം ഈ രീതിയിലായിരുന്നില്ല തുടങ്ങേണ്ടിയിരുന്നത്. അര്‍ഹതയില്ലാത്ത അനാദരവിനു ഭാവിയില്‍ ഞാന്‍ കാരണമായിരിക്കില്ലെന്നു പ്രതീക്ഷിച്ചുകൊണ്ട്, ഞാന്‍ നിങ്ങളുടെ എഴുത്ത് തിരിച്ചേല്‍പ്പിക്കുന്നു.”
പിറ്റെ ദിവസം ഹെര്‍മന്‍ പ്രവേശിക്കുന്നത്‌ ലിസവെറ്റ ഇവാനോവ്ന കണ്ടപ്പോള്‍ ചിത്രത്തുന്നല്‍ ചട്ടക്കൂടു വിട്ടവള്‍ എഴുന്നേറ്റു അടുത്ത മുറിയില്‍ പോയി ജാലകം തുറന്ന് , ചെറുപ്പക്കാരനായ
ആ ഉദ്യോഗസ്ഥന്‍റെ ചുറുചുറുക്കില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടു
അവളുടെ എഴുത്ത് തെരുവിലെക്കെറിഞ്ഞു. ഹെര്‍മന്‍ ഓടിവന്ന് എഴുത്തെടുകൊണ്ട് ഒരു മിഠായി കടയിലേയ്ക്കു പോയി. മുദ്ര
പൊട്ടിക്കുമ്പോള്‍ അയാളുടെ എഴുത്തും ലിസവെറ്റ ഇവാനോവ്നയുടെ
18
മറുപടിയും അയാള്‍ കണ്ടു. അതുതന്നെയായിരുന്നു അയാള്‍ പ്രതീക്ഷിച്ചിരുന്നത്. ആ ബന്ധത്തില്‍ വളരെ താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ടാണ് അയാള്‍ വീട്ടിലേയ്ക്കു പോയത് .
മൂന്നു ദിവസങ്ങള്‍ക്കുശേഷം തൊപ്പിക്കടയില്‍ നിന്നു വന്ന തിളങ്ങുന്ന കണ്ണുകളുള്ള ഒരു പെണ്‍കുട്ടി, ലിസവെറ്റ ഇവാനോവ്നയ്ക്കായി ഒരു എഴുത്തു കൊണ്ടുവന്നു കൊടുത്തു. എന്തെങ്കിലും രസീതായിരിക്കുമെന്നു വിചാരിച്ച് ആകാംഷയോടെ ലിസവെറ്റ ഇവാനോവ്ന അതു പൊട്ടിക്കുന്ന നേരത്ത് പൊടുന്നനെ ഹെര്‍മാന്‍റെ കയ്യക്ഷരം തിരിച്ചറിഞ്ഞു.
"നിനക്കു തെറ്റിപ്പോയി, എന്‍റെ പൊന്നേ," അവള്‍ പറഞ്ഞു, "എനിക്കുള്ളതല്ല
ഈ കുറിപ്പ്".

" അതെ, നിങ്ങളു ടേതാണ്!" തന്‍റെ കള്ളപ്പുഞ്ചിരി മറച്ചു വെയ്ക്കാതെ
ധീരയായ ആ പെണ്‍കുട്ടി മറുപടി പറഞ്ഞു; "ദയവായി അത് വായിക്കൂ!" ലിസവെറ്റ ഇവാനോവ്ന ആ എഴുത്തു വായിച്ചു. അതില്‍ ഹെര്‍മാന്‍ അയാളെ കാണുവാന്‍ അവളോട് അപേക്ഷിച്ചിരിക്കുകയാണ്.
" അത് അങ്ങനെയായിരിക്കില്ല", ആ അപേക്ഷ പെട്ടന്നു വന്നതിലും അത് പ്രകടമാക്കിയ രീതിയിലും അസ്വസ്ഥത പുലര്‍ത്തിക്കൊണ്ട്‌ ലിസവെറ്റ ഇവാനോവ്ന പറഞ്ഞു. " ഇത് എന്നെ സംബോധന ചെയ്തിട്ടുള്ളതല്ല എനിക്കുറപ്പുണ്ട്". അവള്‍ ആ എഴുത്തു പിച്ചിക്കീറി.

"ആ എഴുത്തു നിങ്ങളുടേതായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണു നിങ്ങളതു പിച്ചിചീന്തിയത്‌? " പെണ്‍കുട്ടി ചോദിച്ചു.
" അതു അയച്ച ആള്‍ക്കു തന്നെ ഞാന്‍ തിരിച്ചു കൊടുത്തേനെ! "

"എന്‍റെ പൊന്നേ, ദയവായി," അവളുടെ പ്രതികരണത്തില്‍ മുഖം തുടുത്ത് ലിസവെറ്റ ഇവാനോവ്ന പറഞ്ഞു, " ഇനി യാതൊരു എഴുത്തുകളും കൊണ്ടുവരരുത്. ഇതു നാണം കെട്ട പ്രവൃത്തിയായിപ്പോയെന്ന് നിന്നെ ഇവിടേയ്ക്കു അയച്ച ആളോടു പറയുക. "
എന്നാല്‍ ഹെര്‍മാന്‍ പിന്‍മാറിയില്ല. എല്ലാ ദിവസവും, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഹെര്‍മാനില്‍ നിന്ന് ലിസവെറ്റ
19
ഇവാനോവ്നയെക്ക് ഓരോ എഴുത്തു വീതം ലഭിച്ചിരുന്നു. അവയൊന്നും ജര്‍മ്മനില്‍ നിന്നു പരിഭാഷപ്പെടുത്തിയതായിരുന്നില്ല. വികാരത്തില്‍ നിന്നു പ്രചോദനം കൊണ്ട ഹെര്‍മാന്‍, അയാളുടെ നൈസര്‍ഗ്ഗിക ശൈലിയില്‍ എഴുതിയതായിരുന്നു അവയെല്ലാം : അയാളുടെ അഭിലാഷങ്ങളുടെ തീവ്രതയും, കടിഞാണില്ലാത്ത ഭാവനയുടെ അച്ചടക്കമില്ലായ്മയും അവ പ്രതിഫലിപ്പിച്ചു. ഇപ്പോള്‍ത്തന്നെ അതിനൊക്കെ മറുപടി കൊടുക്കുന്നതിനെക്കുറിച്ചവള്‍ ആലോചിച്ചിരുന്നില്ല. ആകാംഷയോടെ അവളതെല്ലാം കലക്കിക്കുടിച്ചു, മറുപടി കൊടുക്കാനായി എടുത്തു - അവളുടെ എഴുത്തുകളെല്ലാം നീണ്ടുപോകുകയും ഓരോ മണിക്കൂറിലും അവ കൂടുതല്‍ മധുരമാകുകയും ചെയ്തു. ഒടുവില്‍ ജാലകത്തിലൂടെ ഈ വിധത്തിലുള്ള ഒരു കുറിപ്പ് അവള്‍ അയാള്‍ക്കെറിഞ്ഞു കൊടുത്തു:
ഇന്നു രാത്രി നയതന്ത്രപ്രതിനിധിയുടെ വസതിയില്‍ ഒരു നൃത്ത വിരുന്നുണ്ട്‌; പ്രഭ്വി അവിടെയായിരിക്കും. ഏകദേശം ഒരുമണി വരെ ഞങ്ങളവിടെ ഉണ്ടായിരിക്കും. എന്നെ തനിച്ചു കാണാന്‍ പറ്റിയ ഒരവസരമായിരിക്കും അത്. പ്രഭ്വി പുറപ്പെട്ട ഉടന്‍തന്നെ ചുമട്ടുക്കാരനെ ഹാളില്‍ ഉപേക്ഷിച്ച് പരിചാരകര്‍ മിക്കവാറും അവരവരുടെ താമസസ്ഥലത്തേയ്ക്കു പോകും; എന്നാല്‍ അയാളും സാധാരണ തന്‍റെ മുറിയിലേയ്ക്കു പോകുകയാണു പതിവ്. പതിനൊന്നരയോടെ നിങ്ങള്‍ അവിടെ വരിക. നേരെ ഗോവണി കയറി മുകളിലേയ്ക്കു പോകുക. ഹാളില്‍ നിങ്ങള്‍ ആരെയെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ പ്രഭ്വി വീട്ടിലുണ്ടോയെന്നു ചോദിക്കുക. അവര്‍ ഇല്ല എന്നാണു പറയുന്നതെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ല, നിങ്ങള്‍ തിരിച്ചുപോകേണ്ടിവരും. എന്നാല്‍ മിക്ക്യവാറും നിങ്ങള്‍ ആരേയും കണ്ടുമുട്ടില്ല. കാരണം പരിചാരികകളെല്ലാം അവരുടെ മുറിയില്‍ ഒരുമിച്ചു കൂടിയിരിക്കും. ഹാളില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞ് പ്രഭ്വിയുടെ കിടപ്പുമുറിയെത്തുന്നതുവരെ നിങ്ങള്‍ നേരെ പോകുക. കിടപ്പുമുറിയിലെ തട്ടികയ്ക്കു പുറകില്‍ രണ്ടു ചെറിയ വാതിലുകള്‍ നിങ്ങള്‍ക്കു കാണാനാകും: വലത്തുവശത്തെ പഠന മുറിയിലേയ്ക്ക് പ്രഭ്വി ഒരിക്കലും പോകാറില്ല, ഇടത്തുവശത്തെ വാതായനം കടന്നാലുള്ള ചുറ്റിക്കയറുന്ന ഇടുങ്ങിയ ഒരു ഗോവണിപ്പടി ചെന്നെത്തുന്നത് എന്‍റെ മുറിയിലേയ്ക്കാണ്. "
ഒരു കടുവ തന്‍റെ ഇരക്കുവേണ്ടി കാത്തിരിക്കുന്നതുപോലെ, നിയോഗിക്കപ്പെട്ട സമയത്തിനായി
ഹെര്‍മാന്‍ കാത്തുനിന്നു. രാത്രി പത്തുമണിയ്ക്കു തന്നെ പ്രഭ്വിയുടെ വസതിയ്ക്കരികെ അയാള്‍ കാത്തുനില്‍ക്കാന്‍ തുടങ്ങി. അതൊരു
20
ഭീകര രാത്രിയായിരുന്നു. കാറ്റു ചൂളം വിളിച്ചു. ഈര്‍പ്പമാര്‍ന്ന മഞ്ഞിന്‍ പാളികള്‍ വലിയ ചീളുകളായി വീണുകൊണ്ടിരുന്ന ആ രാത്രിയില്‍ തെരുവു വിളക്കുകള്‍ മുനിഞ്ഞു കത്തി; തെരുവുകള്‍ ശൂന്യമായിരുന്നു. വൈകിയെത്തുന്ന യാത്രക്കാരെ പ്രതീക്ഷിച്ചുകൊണ്ട് ഇടക്കിടെ ചിലപ്പോള്‍ ഒരു ഹിമവണ്ടിക്കാരന്‍, പതുക്കെപോകാന്‍, ദുരിതം നിറഞ്ഞ തന്‍റെ കുതിരയെ പ്രേരിപ്പിക്കുന്നതു കേള്‍ക്കാം. പുറങ്കുപ്പായം ധരിക്കാതെ, മഞ്ഞോ കാറ്റോ ഒന്നും ബാധകമാകാതെ ഹെര്‍മാന്‍ അവിടെ നിന്നു. ഒടുവില്‍ പ്രഭ്വിയുടെ കുതിരവണ്ടി പുറത്തേയ്ക്കു വന്നു. കറുത്ത ഒരു പുറങ്കുപ്പായം ധരിച്ചിരുന്ന വൃദ്ധപ്രഭ്വിയെ രണ്ടു പരിചാരകര്‍ ചേര്‍ന്ന് പൊക്കിയെടുത്തു വണ്ടിയിലേയ്ക്കു കയറ്റുന്നത് അയാള്‍ കണ്ടു. പിന്നെ പുതു പുഷ്‌പങ്ങള്‍ മുടിയില്‍ ചൂടി, ഇളം നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ച ലിസവെറ്റ വണ്ടിയില്‍ കയറി. കുതിരവണ്ടിയുടെ വാതില്‍ കൊട്ടിയടച്ചു. ഇര്‍പ്പമാര്‍ന്ന മഞ്ഞിന്‍ പാളികളിലൂടെ കുതിരവണ്ടി കുതിച്ചു നീങ്ങി. പരിചാരകന്‍ വാതിലടച്ചു. ജാലകത്തില്‍ വെച്ചിരുന്ന വിളക്കണഞ്ഞു. ആളൊഴിഞ്ഞ വസതിയിലേയ്ക്കായി റോഡിലൂടെ ഹെര്‍മാന്‍ നടന്നു നീങ്ങി, തെരുവുവിളക്കിനടുത്തെത്തിയപ്പോള്‍ അയാളൊന്നു നിന്നു തന്‍റെ വാച്ചിലേയ്ക്ക് ഉറ്റുനോക്കി; അപ്പോള്‍ സമയം പതിനൊന്നേ ഇരുപതായിട്ടുണ്ടായിരുന്നു. പത്തു മിനിട്ടുകൂടി കടന്നുപോകാന്‍ വാച്ചിന്‍റെ സൂചിയില്‍ത്തന്നെ മിഴികള്‍ നട്ട് , വിളക്കുകാലില്‍ ചാരി , അയാള്‍ അവിടെത്തന്നെ നിന്നു. കൃതൃം പതിനൊന്നരയ്ക്ക് ഹെര്‍മാന്‍ വീടിന്‍റെ ഉമ്മറപ്പടി ചവിട്ടിക്കയറി പ്രകാശപൂരിതമായ ഹാളിലേയ്ക്കു പ്രവേശിച്ചു. പരിചാരകന്‍ അവിടെ ഉണ്ടായിരുന്നില്ല. ഹെര്‍മാന്‍ ഗോവണിപ്പടി ഓടിക്കയറി അടുത്തുള്ള വാതില്‍ തള്ളിത്തുറന്നപ്പോള്‍ ഒരു വിളക്കിനു താഴെ പുരാതന രീതിയിലുള്ള വൃത്തികെട്ട ഒരു കൈക്കസാലയിലിരുന്ന് ഒരു വേലക്കാരന്‍ ഉറങ്ങുന്നതു കണ്ടു. പാദങ്ങള്‍ കൊണ്ടു ശബ്ദം കേള്‍പ്പിക്കാതെ വളരെ സൂക്ഷിച്ച്‌
ഹെര്‍മാന്‍ അയാളെ കടന്നുപോയി. സ്വീകരണ മുറിയില്‍ ഹാളില്‍
നിന്നുള്ള അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹെര്‍മാന്‍ കിടപ്പു മുറിയിലേയ്ക്കു പ്രവേശിച്ചു. പുരാതന വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്ന രൂപക്കൂടിനു മുന്നില്‍ ഒരു സ്വര്‍ണ്ണ നിലവിളക്കു കൊളുത്തിവെച്ചിരുന്നു. മഞ്ചവും കൈക്കസാലകളും നിറം
മങ്ങിയ ചിത്രപട്ടാംബരത്തില്‍ പൊതിഞ്ഞിരുന്നു.
ശോചനീയമാം വിധം പൊരുത്തമില്ലാത്ത വിധത്തിലായിരുന്നു
ഉപധാനങ്ങള്‍ ചിട്ടപ്പെടുത്തിയതായിരുന്നത്.

21
ചൈനീസ് ചുവര്‍ കടലാസു കൊണ്ട് ഭിത്തി മുഴുവനും പൊതിഞ്ഞിരുന്നു.
പ്യാരീസിലെ മദാം ലെബ്രണ്‍ എഴുതിയ രണ്ടു ഛായാചിത്രങ്ങള്‍ ചുവരില്‍ തൂങ്ങിക്കിടന്നു. വക്ഷസ്സില്‍ ഒരു നക്ഷത്രം തൂക്കിയിരുന്ന, ഇളം പച്ചനിറത്തിലുള്ള യൂണിഫോറം ധരിച്ച, രക്തപ്രസാദമുള്ള കവിളുകളോടെ, നാല്‍പതോളം വയസ്സു പ്രായമുള്ള ഒരു തടിച്ച മനുഷ്യന്‍റെയായിരുന്നു അതില്‍ ഒരെണ്ണം. ഉച്ചിയില്‍ മുടി കെട്ടിവെച്ച് അതില്‍ റോസാപ്പൂ ചൂടിനില്‍ക്കുന്ന, കഴുകന്‍റെ മൂക്കോടെ അഴകുള്ള ഒരു ചെറുപ്പക്കാരിയുടെതായിരുന്നു രണ്ടാമത്തെ ചിത്രം. കഴിഞ്ഞ നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്ന ചെപ്പുകള്‍, സ്ത്രീകളുടെ കളിക്കോപ്പുകള്‍, വിശറികള്‍, ലിറോയുടെ ഘടികാരങ്ങള്‍, മെസ് മെറിന്‍റെ കാന്തക്കല്ലിനും ചുറ്റും കൂടിനിന്നിരുന്ന ഇടയ സ്ത്രീകള്‍, കൂടാതെ മോണ്ട്ഗോള്‍ഫയറിന്‍റെ ബലൂണ്‍ മുതലായവ ചിത്രങ്ങളില്‍ വിന്യസിപ്പിച്ചിരുന്നു. ഹെര്‍മാന്‍ തട്ടികയ്ക്കു പുറകില്‍ പോയി. ഒരു
ചെറിയ ഇരുമ്പു കട്ടില്‍ അവിടെ ചാരി വെച്ചിട്ടുണ്ടായിരുന്നു :
വലതു വശത്തെ വാതില്‍ പഠന മുറിയിലേയ്ക്കുള്ളതും
ഇടതുവശത്തേത് ഇടനാഴിയിലേയ്ക്കുള്ളതുമായിരുന്നു.
ഹെര്‍മാന്‍ ഇടതുവശത്തെ വാതില്‍ തുറന്നപ്പോള്‍ ലിസയുടെ
മുറിയിലേയ്ക്കു നയിക്കുന്ന ഇടുങ്ങിയ ഒരു സര്‍പ്പിള കോണിപ്പടി കണ്ടു. എന്നാല്‍ അയാള്‍ തിരിച്ചുവന്ന് ഇരുട്ടു നിറഞ്ഞ പഠന മുറിയിലേയ്ക്കു കയറിപ്പോയി. സമയം വളരെ പതുക്കെ ഇഴഞ്ഞു നീങ്ങി. എവിടേയും നിശ്ശബ്ദത നിറഞ്ഞു നിന്നു. സന്ദര്‍ശന മുറിയിലെ ഘടികാരത്തില്‍ മണി പന്ത്രണ്ടടിച്ചു; ഒന്നിനു പിറകേ മറ്റൊന്നായി മറ്റു മുറികളിലെ നാഴികമണികളിലെല്ലാം പന്ത്രണ്ടടിച്ചു - വീണ്ടും എല്ലാം നിശ്ശബ്ദതയിലാണ്ടു. തണുത്തുറഞ്ഞ അടുപ്പിനെതിരെ ഹെര്‍മാന്‍ ചാരി നിന്നു. അയാള്‍ ശാന്തനായിരുന്നു; വളരെ അപകടം നിറഞ്ഞതും എന്നാല്‍ ഒഴിച്ചുകൂടാനാവാത്തതുമായ പ്രവൃത്തി പരമ്പരകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചുറച്ചവനെപ്പോലെ അയാളുടെ ഹൃദയമിടിച്ചു. ഘടികാരത്തില്‍ ഒരു മണിയടിച്ചു. രണ്ടു മണിയായപ്പോള്‍ ദൂരെ നിന്ന് കുളമ്പടി ശബ്ദം ഉതിരുന്ന കുതിരവണ്ടിയുടെ ഇരമ്പല്‍ അയാള്‍ കേട്ടു. മാനസിക വിക്ഷോഭം അയാളെ ഗ്രസിച്ചിരുന്നു. കുതിരവണ്ടി വസതിയ്ക്കു സമീപം വന്നു നിന്നു. ക്തിരവണ്ടിയുടെ ചവിട്ടുപടി താഴ്ത്തുന്ന ശബ്ദം അയാള്‍ കേട്ടു. വസതിയില്‍ ആള്‍ പെരുമാറ്റത്തിന്‍റെ അനക്കങ്ങള്‍ അറിയാന്‍ കഴിഞ്ഞു . പരിചാരകര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന
22
ശബ്ദം കേട്ടു തുടങ്ങി. ദീപങ്ങള്‍ തെളിഞ്ഞു. കിടപ്പുമുറിയിലേയ്ക്ക്
മൂന്നു വൃദ്ധ പരിചാരികമാര്‍ പാഞ്ഞെത്തി, മരണതുല്യം
ക്ഷീണിച്ച പ്രഭ്വി അകത്തേയ്ക്കു കടന്നു വന്ന് ഒരു
കൈക്കസാലയില്‍ കുഴഞ്ഞു വീണു. വാതില്‍ പഴുതിലൂടെ ഹെര്‍മാന്‍
നോക്കി. ലിസവെറ്റ തിടുക്കത്തില്‍ അയാളെ കടന്നുപോയി.
അവളുടെ മുറിയിലേയ്ക്കുള്ള ഗോവണിപ്പടിയില്‍ തിടുക്കത്തിലുള്ള അവളുടെ പാദപതന ശബ്ദം അയാള്‍ കേട്ടു. മനസ്സാക്ഷിക്കുത്തു പോലെ എന്തോ ഒന്ന് അയാളുടെ ഹൃദയത്തിനെ മഥിച്ചെങ്കിലും അതുടനെ കെട്ടടങ്ങി. അയാള്‍ കഠിന ഹൃദയനായതുപോലെ കാണപ്പെട്ടു. നിലക്കണ്ണാടിയ്ക്കു മുന്‍പില്‍ നിന്ന്‌
പ്രഭ്വി വസ്ത്രം മാറാന്‍ തുടങ്ങി. റോസാ പൂക്കള്‍ കൊണ്ടു
അലങ്കരിച്ചിരുന്ന അവരുടെ തൊപ്പി പരിചാരികമാര്‍ അഴിച്ചു മാറ്റി.
വൃദ്ധ പ്രഭ്വിയുടെ പറ്റെ വെട്ടിച്ച നരച്ച തലയില്‍ നിന്ന്‌ പൗഡര്‍ പൂശിയ കൃത്രിമകേശം അവര്‍ നീക്കി. പിന്നുകള്‍ മഴപോലെ അവരില്‍ നിന്നു ഉതിര്‍ന്നു
വീണു. വെള്ളിക്കസവുകള്‍ കൊണ്ടു ചിത്രത്തുന്നല്‍ തീര്‍ത്ത മഞ്ഞവസ്ത്രം
പ്രഭ്വിയുടെ നീരു വന്നു വീര്‍ത്ത പാദങ്ങളില്‍ ഊര്‍ന്നു വീണു. അറപ്പുളവാക്കുന്ന അവരുടെ വസ്ത്രധാരണരീതിയ്ക്ക് ഹെര്‍മാന്‍ ദൃക്സാക്ഷിയായി; ഒടുവില്‍ പ്രഭ്വി നിശാവസ്ത്രമണിഞ്ഞ് ചെവികള്‍ മൂടുന്ന ഒരു തൊപ്പിയും വെച്ചു. ആ വസ്ത്രം അവര്‍ക്കു കൂടുതല്‍ ഇണങ്ങുന്നതായും, അവരുടെ വൃത്തികേടുകള്‍ കുറച്ചൊക്കെ മറയ്ക്കുന്നതായും അയാള്‍ക്കു തോന്നി. പ്രായം ചെന്ന എല്ലാവരെയുംപോലെ പ്രഭ്വിയേയും നിദ്രാവിഹീനത അലട്ടിയിരുന്നു. വസ്ത്രധാരണം കഴിഞ്ഞപ്പോള്‍ ജാലകത്തിനരികെയുള്ള ഒരു വലിയ കൈക്കസാലയില്‍ ചെന്നിരുന്ന് അവര്‍ തന്‍റെ പരിചാരികമാരെ പറഞ്ഞു വിട്ടു. അവര്‍ മെഴുതിരികള്‍ എടുത്തുകൊണ്ടുപോയി. ദൈവസന്നിധിയില്‍ കൊളുത്തിവെച്ചിരുന്ന ദീപത്തിന്‍റെ പ്രകാശം മാത്രമായി മുറിയില്‍. പ്രഭ്വി അവിടെ ഇരുന്നു. അവരുടെ മുഖം വിളറിയിരുന്നു, തൂങ്ങിക്കിടന്നിരുന്ന അവരുടെ ചുണ്ടുകള്‍ വിറകൊണ്ടു; കസേരയിലിരുന്നവര്‍ മുന്നോട്ടും പിന്നോട്ടുമാടി.
കാഴ്ച മങ്ങിയ അവരുടെ കണ്ണുകള്‍, ചിന്തകള്‍
നിലച്ചതായി ദ്യോതിപ്പിച്ചിരുന്നു; അപ്പോള്‍ ആരെങ്കിലും അവരെ
നോക്കിയിരുന്നെങ്കില്‍ ഭയങ്കരിയായ ആ കിളവി അവരുടെ സ്വന്തം ഇച്ഛാശക്തിയാലല്ല മറിച്ച് അദൃശ്യമായ ഏതോ വൈദ്യുതോര്‍ജ്ജത്താലാണ് അനങ്ങുന്നതെന്നു സങ്കല്‍പിച്ചു പോകും.

23
പൊടുന്നനെ അവരുടെ മരിച്ച മുഖത്ത്‌ അസാധാരണമായ ഭാവം പ്രത്യക്ഷമായി. അവരുടെ ചുണ്ടുകളുടെ വിറയല്‍ നിലച്ചു, കണ്ണുകള്‍ തിളങ്ങി; അവരുടെ മുന്നില്‍ ഒരപരിചിതന്‍ നിന്നിരുന്നു.
" പരിഭ്രമിക്കല്ലേ, ദൈവത്തെയോര്‍ത്ത്‌ പരിഭ്രമിച്ചു
ഒച്ച വെയ്ക്കല്ലേ!" അയാള്‍ വളരെ വ്യക്തമായും പതുക്കെയും പറഞ്ഞു. "ഞാന്‍ നിങ്ങളെ ഉപദ്രവിക്കാനൊന്നും വന്നതല്ല, നിങ്ങളോടു ഒരു സഹായം അഭ്യര്‍ത്ഥിക്കുവാന്‍ വന്നതാണു ഞാന്‍ ".
അയാള്‍ പറഞ്ഞതൊന്നും കേള്‍ക്കാത്ത പോലെ നിറഞ്ഞ നിശ്ശബ്ദതയില്‍ വൃദ്ധ പ്രഭ്വി അയാളെ തുറിച്ചു നോക്കി. അവര്‍ ബധിരയായിരിക്കുമെന്നു വിചാരിച്ച് അല്‍പ്പം മുന്‍പു പറഞ്ഞതു തന്നെ ഹെര്‍മാന്‍ കുനിഞ്ഞ്‌ വീണ്ടും അവരുടെ ചെവിയില്‍ മന്ത്രിച്ചു. ആ വൃദ്ധ ഒന്നും പറഞ്ഞില്ല.
"നിങ്ങള്‍ക്കെന്‍റെ ഭാഗ്യനക്ഷത്രത്തെ വഴികാട്ടാം", ഹെര്‍മാന്‍ തുടര്‍ന്നു, " അതിന് യാതൊന്നും നിങ്ങള്‍ക്ക് നഷ്ടപ്പെടുത്തേണ്ടതില്ല. അനുക്രത്തിലുള്ള മൂന്നു ചീട്ടുകള്‍ നിങ്ങള്‍ക്കൂഹിച്ചെടുക്കാനാകും എന്നെനിക്കറിയാം......."
അയാള്‍ നിര്‍ത്തി. പ്രഭ്വിയെക്കൊണ്ടുള്ള ആവശ്യം എന്തെന്നു ഗ്രഹിച്ച് അതിനുള്ള മറുപടിയ്ക്കായി അവര്‍ തയ്യാറെടുക്കുന്നതായി തോന്നി. " അതൊരു നേരമ്പോക്കായിരുന്നു," ഒടുവില്‍ പ്രഭ്വി പറഞ്ഞു. " സത്യമായിട്ടും അതൊരു നേരമ്പോക്കായിരുന്നെന്നു !" "തമാശ പറയേണ്ട കാര്യമല്ലിത്," കോപം മൂത്ത ഹെര്‍മാന്‍ പ്രതിവചിച്ചു. നഷ്ടപ്പെട്ടതു തിരിച്ചുപിടിക്കാന്‍ നിങ്ങള്‍ സഹായിച്ച ചപ്ലിറ്റ്സ്കിയെക്കുറിച്ച് ഒന്നോര്‍ത്തു നോക്കു. "
പ്രത്യക്ഷത്തില്‍ പ്രഭ്വി ആകെ കുഴങ്ങിയിരുന്നു. അഗാധമായ മാനസിക വിക്ഷോഭം വിളിച്ചോ തുന്നതായിരുന്നു അവരുടെ മുഖഭാവം; എന്നാല്‍ പൊടുന്നനെ തന്നെ രോഗം മൂര്‍ഛിച്ച് പഴയതുപോലെ പ്രഭ്വി അബോധാവസ്ഥയിലകപ്പെട്ടു.
"ജയിക്കാനുള്ള ആ മൂന്നു ചീട്ടുകള്‍ നിങ്ങളെനിക്ക് പറഞ്ഞു തരുമോ? " ഹെര്‍മാന്‍ ചോദിച്ചു. പ്രഭ്വി ഒന്നും പറഞ്ഞില്ല; ഹെര്‍മാന്‍ തുടര്‍ന്നു:

24
" നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് നിങ്ങളുടെ ഈ രഹസ്യം സൂക്ഷിക്കുന്നത്? നിങ്ങളുടെ പേരകുട്ടികള്‍ക്കു വേണ്ടിയോ? അവര്‍ ഇതിനകം ധനികരാണ്, പോരാത്തതിന് അവര്‍ക്കു പണത്തിന്‍റെ വില വല്ലതും അറിയാമോ. നിങ്ങളുടെ മൂന്നു ചീട്ടുകള്‍ ഒരു ധൂര്‍ത്തനെ സഹായിക്കില്ല. സ്വന്തം പൂര്‍വ്വിക സമ്പത്ത്‌ കണക്കിലെടുക്കാത്തവന്‍റെ ഭാഗത്ത് ലോകത്തെ സകല രക്ഷസ്സുകള്‍ ചേര്‍ന്നാല്‍
പോലും അവന്‍ ഒരു തെണ്ടിയായേ മരിക്കൂ. ഞാന്‍ ഒരു ധൂര്‍ത്തനല്ല: പണത്തിന്‍റെ വില എനിക്കറിയാം. നിങ്ങളുടെ മൂന്നു ചീട്ടുകള്‍ എന്നില്‍ പാഴാകില്ല. ശരിയല്ലേ?

ഹെര്‍മാന്‍ ഒന്നു നിര്‍ത്തി വിറയലോടെ അവരുടെ മറുപിടിക്കായി കാത്തു നിന്നു. പ്രഭ്വി നിശ്ശബ്ദത പൂണ്ടിരുന്നു. ഹെര്‍മാന്‍ മുട്ടു കുത്തി.
“ എന്നെങ്കിലും നിങ്ങളുടെ മനസ്സ് സ്നേഹമെന്തന്നറിഞ്ഞിട്ടുണ്ടെങ്കില്‍, ” അയാള്‍ പറഞ്ഞു, "നിങ്ങള്‍ക്ക് അതിന്‍റെ സന്തുഷ്ടിയോര്‍മ്മയുണ്ടെങ്കില്‍, നിങ്ങളുടെ നവജാത ശിശുവിന്‍റെ കരച്ചിലില്‍ നിങ്ങള്‍ എന്നെങ്കിലും പുഞ്ചിരിച്ചിട്ടുണ്ടെങ്കില്‍, മാനുഷികമായതെന്തങ്കിലും നിങ്ങളുടെ വക്ഷസ്സില്‍ വിങ്ങിയിട്ടുണ്ടെങ്കില്‍, ഒരു ഭാര്യയുടെ, മാതാവിന്‍റെ, പ്രിയതമയുടെ, മനോവികാരത്തോടെ, ജീവിതത്തില്‍ പരിശുദ്ധമായ സര്‍വ്വതിന്‍റെയും പേരില്‍ എന്‍റെ അപേക്ഷ നിരസിക്കരുതെന്ന് ഞാന്‍ നിങ്ങളോടു കെഞ്ചുന്നു…, നിങ്ങളുടെ ആ രഹസ്യം എന്നോടു പറയൂ - നിങ്ങള്‍ക്ക് അതുകൊണ്ടെന്താണൊരു നഷ്ടം? ഒരു പക്ഷെ അതിന്‍റെ വില, അനശ്വര അനുഭൂതി നഷ്ടപ്പെടുത്തിയേക്കാവുന്ന ഭയങ്കര പാപമായിരിക്കാം, സാത്താനുമായുള്ള ഒരു ഉടമ്പടി. ......ഒന്നാലോചിച്ചു നോക്കൂ: നിങ്ങള്‍ക്കു പ്രായമായി, നിങ്ങള്‍ക്കിനി ജീവിതം അധികമൊന്നും തള്ളി നീക്കാനില്ല - നിങ്ങളുടെ പാപങ്ങളെല്ലാം ഞാന്‍ എന്‍റെ ആത്മാവിലേറ്റാന്‍ തയ്യാറാണ്. നിങ്ങളുടെ രഹസ്യം മാത്രം പറഞ്ഞാല്‍ മതി. ആലോചിച്ചു നോക്കൂ, ഒരു മനുഷ്യന്‍റെ സന്തോഷം നിങ്ങളുടെ കയ്യിലാണ്; ഞാന്‍ മാത്രമല്ല, എന്‍റെ മക്കള്‍, പേരക്കുട്ടികള്‍, അവരുടെ കുട്ടികള്‍, നിങ്ങളുടെ ഓര്‍മ്മയെ അനുഗ്രഹിക്കുകയും, അതിനെ പരിപാവനമായി പരിലാളിക്കുകയും ചെയ്യും.."....

ആ വൃദ്ധ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. ഹെര്‍മാന്‍ എഴുന്നേറ്റു.
"വൃദ്ധ പിശാചേ!" പല്ലു ഞെരിച്ചുകൊണ്ടയാള്‍ പറഞ്ഞു, "എന്നാല്‍ നിന്നെക്കൊണ്ടു സംസാരിപ്പിച്ചിട്ടു തന്നെ കാര്യം...."


25
ഈ വാക്കുകള്‍ ഉരിയാടിക്കൊണ്ട് അയാള്‍ തന്‍റെ കീശയില്‍ നിന്ന് തോക്ക് വലിച്ചൂരിയെടുത്തു. തോക്കു കണ്ടമാത്രയില്‍ ഒരിക്കല്‍ക്കൂടി പ്രഭ്വി വിഭ്രാന്തി‌യുടെ ലക്ഷണങ്ങള്‍ കാണിച്ചു. അവര്‍ തലയാട്ടിക്കൊണ്ട്, സ്വയം സംരക്ഷിക്കാനെന്ന പോലെ ഒരു കൈ ഉയര്‍ത്തിയ ശേഷം കസേരയില്‍ പുറകോട്ടു മറിഞ്ഞു വീണു...., നിശ്ചലയായി.
"ബാലിശമായി പെരുമാറാതെ," അവരുടെ കൈ പിടിച്ചുകൊണ്ട്‌ ഹെര്‍മാന്‍ പറഞ്ഞു. "അവസാനമായി ഞാന്‍ ചോദിക്കുകയാണ് - ആ മൂന്നു ചീട്ടുകള്‍ ഏതെന്ന് എന്നോടു പറയില്ലേ നിങ്ങള്‍? പറയുമോ ഇല്ലയോ?”
പ്രഭ്വി ഒന്നും ഉരിയാടിയില്ല. അവര്‍ മരിച്ചിരിക്കുന്നതായി ഹെര്‍മാന്‍ അറിഞ്ഞു.

26
അദ്ധ്യായം നാല്
നൃത്ത വിരുന്നില്‍ പങ്കെടുത്ത വേഷഭൂഷകള്‍ അഴിച്ചുവെയ്ക്കാതെ ലിസവെറ്റ ഇവാനോവ്ന അപ്പോഴും അവളുടെ മുറിയിലിരുന്ന്
അഗാധമായ ചിന്തയിലാണ്ടു. വസതിയില്‍ എത്തിയതോടെ, വസ്ത്രം മാറ്റുവാന്‍, വൈമനസ്യത്തോടെ തന്നെ സഹായിക്കാനെത്തിയ ഉറക്കം തൂങ്ങിയ പരിചാരികയെ പറഞ്ഞുവിട്ടുകൊണ്ട്, ഹെര്‍മാന്‍ അവിടെ
എവിടെയെങ്കിലും കാണുമെന്നു പ്രതീക്ഷിച്ച്, അയാളെ അവിടെയെങ്ങും കാണല്ലേയെന്നാഗ്രഹി ച്ചുകൊണ്ട്, വിറയലോടെ അവള്‍ മുറിയിലേയ്ക്കു പോയി. ഒറ്റ നോട്ടത്തില്‍ അയാളുടെ അസാന്നിദ്ധ്യം അവള്‍ക്കുറപ്പായി. അവരുടെ കൂടിക്കാഴ്ചക്കു വിഘ്നം നേരിട്ടതില്‍ അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഉടയാടകള്‍ അഴിച്ചു മാറ്റാതെ അവിടെയിരുന്ന്, ഒരു ചുരുങ്ങിയ കാലയളവില്‍ തന്നെ കൊണ്ടെത്തിച്ച ചുറ്റുപാടുകളെക്കുറിച്ച് അവള്‍ സ്മരിക്കാന്‍ തുടങ്ങി. ജാലകത്തിലൂടെ അയാളെ ആദ്യമായി കണ്ടിട്ട് മൂന്നാഴ്ച പോലും ആയിട്ടില്ല - അയാളുമായി അവള്‍ എഴുത്തുകുത്തുകള്‍ നടത്തി, അയാള്‍ക്ക് അവളുമായി രാത്രിയില്‍ ഒത്തു ചേരാനുള്ള അവസരം ഒരുക്കിക്കൊടുത്തിരിക്കുന്നു! അയാള്‍ അയച്ച ചില എഴുത്തുകളില്‍ അയാളുടെ കയ്യൊപ്പ് ഉണ്ടായിരുന്നതിനാല്‍ മാത്രം അവള്‍ക്ക് അയാളുടെ പേരറിയാം ; അവള്‍ അയാളോട് ഒരിക്കലും സംസാരിച്ചിട്ടില്ല, അയാളുടെ ശബ്ദം കേട്ടിട്ടില്ല. ആ രാത്രി വരെ അവള്‍ അയാളുടെ ശബ്ദം കേട്ടിരുന്നില്ല. വിചിത്രമായ ഒരു കാര്യമായിരുന്നു അത് ! ആ നൃത്ത സന്ധ്യയില്‍ പോളിന്‍ രാജകുമാരി അവളുടെ സ്വഭാവത്തിനു വിരുദ്ധമായി മറ്റാരോടോ ശ്രിംഗരിച്ചപ്പോള്‍ വൃണപ്പെട്ട ടോംസ്കി നിസ്സംഗത പുലര്‍ത്തി സ്വയം പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു : അയാള്‍ ലിസവെറ്റയുമായി അന്ത്യമില്ലാത്ത പോളിഷ് നൃത്തത്തില്‍ ഏര്‍പ്പെട്ടു. ഉദ്യോഗസ്ഥന്മാരായ എഞ്ചിനീയര്‍മാരോട് അവള്‍ക്കുള്ള ദൗര്‍ബല്യക്കുറിച്ചു പറഞ്ഞ് മുഴവന്‍ സമയവും അയാള്‍ അവളെ പരിഹസിച്ചു. അവള്‍ക്കു സങ്കല്‍പ്പിക്കാവുന്നതിലേറെ അയാള്‍ക്കറിയാമെന്ന് അയാളവളോട് ഉറപ്പിച്ചു പറഞ്ഞു. കുറിക്കു കൊള്ളുന്ന ചില പരിഹാസങ്ങളെല്ലാം അവളുടെ രഹസ്യം അയാള്‍ക്ക് അറിയാമായിരിക്കും എന്നുവരെ ലിസവെറ്റയെ പലവുരു ചിന്തിപ്പിച്ചു.
"ഇതെല്ലാം നിങ്ങളോടാരു പറഞ്ഞു? " ചിരിച്ചു കൊണ്ടവള്‍ ചോദിച്ചു.
" ഒരാളുടെ കൂട്ടുകാരന്‍, നിനക്കറിയാമോ, " ടോംസ്കി മറുപടി പറഞ്ഞു, " വളരെ ആദരണീയനായ ഒരാള്‍. "
"ആരാണാ ആദരണീയ വ്യക്തി? "
"ഹെര്‍മാന്‍ എന്നാണ് അയാളുടെ പേര്. "
ലിസവെറ്റ ഇവാനോവ്ന ഒന്നും ഉരിയാടിയില്ല , അവളുടെ കയ്യും കാലും തണുത്തു മരവിച്ചുപോയി....
27
" സത്യത്തില്‍ ," ടോംസ്കി തുടര്‍ന്നു, " ആ ഹെര്‍മാന്‍ കിന്നാരത്തിന്‍റെ ഒരു സ്വരൂപമാണ്; അയാള്‍ക്ക് നെപ്പോളിയന്‍റെ രൂപവും സാത്താന്‍റെ ആത്മാവുമാണ്. അയാളുടെ മനഃസാക്ഷിയില്‍ ചുരുങ്ങിയ പക്ഷം മൂന്നു കുറ്റകൃത്യം ഇതിനകം ഉണ്ടായിരിക്കുമെന്നു ഞാന്‍ കരുതുന്നു. നീ എത്ര വിളറിയിരിക്കുന്നു ! "
"എനിക്കൊരു തലവേദന.....കൊള്ളാം, അയാളെ എന്താണ് വിളിക്കുന്നത് ഹെര്‍മാനെന്നോ...അതെന്തെങ്കിലുമാകട്ടെ അയാള്‍ എന്താണു ചെയ്തത്, നിങ്ങള്‍ പറയൂ?”
“ഹെര്‍മാന്‍ അവന്‍റെ സുഹൃത്തിനെ ശക്തമായി നിരാകരിക്കുന്നു ; ആ മനുഷ്യന്‍റെ സ്ഥലത്ത് വെച്ച് വളരെ വ്യത്യസ്ഥമായി അവന്‍ പെരുമാറുന്നു എന്നയാള്‍ പറഞ്ഞു....അയാള്‍ സ്വയം നിന്നില്‍ ചിലത് അഭികല്പന ചെയ്തിട്ടുണ്ടെന്നു ഞാന്‍ സംശയിക്കുന്നു. എന്തായാലും അവന്‍ തന്‍റെ സുഹൃത്തിന്‍റെ നിര്‍വൃതിയുളവാക്കുന്ന ആശ്ചര്യഘോഷങ്ങള്‍ നിസ്സംഗ തയോടെയാണ് ശ്രദ്ധിക്കുന്നത്."
"എന്നാല്‍ അയാള്‍ എവിടെ വെച്ചാണ് എന്നെ കണ്ടത്?"
" ഒരു പക്ഷെ പള്ളിയില്‍ വെച്ചായിരിക്കാം, അതുമല്ലെങ്കില്‍ പുറത്ത്‌ നീ കുതിര വണ്ടിയില്‍ പോകുമ്പോഴായിരിക്കാം - ദൈവത്തിനു മാത്രമറിയാം! ഒരുപക്ഷെ നീയുറങ്ങുമ്പോള്‍ നിന്‍റെ സ്വന്തം മുറിയില്‍ വെച്ചായിരിക്കാം; അവന്‍ അതിനെല്ലാം പോന്നവനാണ്. "
‘മറവിയോ അഥവാ പശ്ചാത്താപമോ ?’എന്ന ചോദ്യവുമായി അവരുടെ അടുത്തു വന്ന മൂന്നു സ്ത്രീകള്‍ മുഖാന്തിരം, നൊമ്പരത്തോടെയാണെങ്കിലും ലിസവെറ്റ ഇവാനോവ്നയില്‍ താല്‍പ്പര്യം വളര്‍ത്തികൊണ്ടുവന്ന സംഭാഷണം മുറിഞ്ഞു.

ടോംസ്കി തിരഞ്ഞെടുത്തിരിക്കുന്ന സ്ത്രീ
പോളിന്‍ രാജകുമാരിയാണെന്ന് തെളിയിക്കണം. നൃത്തത്തിനിടയിലെ
ഒരു അധിക ചുവടുവെയ്പ്പിനിടയിലും അവള്‍ ഇരിക്കുന്നതിനു
മുന്‍പേ യുള്ള ഏതാനും നിമിഷത്തെ ശ്രിംഗാരത്തിനിടയിലും
അവനുമായി ഒരു വിശദീകരണം തരപ്പെടുത്തുവാന്‍ അവള്‍ക്കു കഴിഞ്ഞു .
തന്‍റെ ഇരിപ്പിടത്തില്‍ തിരിച്ചെത്തിയതിനു ശേഷം ഹെര്‍മാനെക്കുറിച്ചോ
ലിസവെറ്റ ഇവാനോവ്നയെക്കുറിച്ചോ ടോംസ്കി ചിന്തിച്ചതേയില്ല. തടസ്സപ്പെട്ട സംഭാഷണം പുനരാരംഭിക്കുവാന്‍ അവള്‍ വളരെയധികം ആകാംഷപൂണ്ടെങ്കിലും മസൂര്‍ക്ക ( പോളിഷ് നൃത്തം) അവസാനിക്കുകയും ഉടന്‍ തന്നെ വൃദ്ധ പ്രഭ്വി നൃത്തവേദി വിടുകയാണുമുണ്ടായത്.
ടോംസ്കിയുടെ വാക്കുകള്‍ നൃത്തവേദിയിലെ സാധാരണ വയാടിത്തത്തില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല, എങ്കിലും അവ ഭാവനാ ജീവിയായ ആ പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങി. അവള്‍ സ്വയം മെനഞ്ഞെടുത്ത ചിത്രവും ടോംസ്കി രൂപകല്പന ചെയ്ത ചിത്രവും ആധുനിക
28
കഥയിലെപ്പോലെ രൂപസാദൃശ്യമുണ്ടായിരുന്നു. അതു രണ്ടും അവളെ ആകര്‍ഷിക്കുകയും ഭീതിപ്പെടുത്തുകയുമുണ്ടായി. നഗ്നമായ കൈകള്‍ പിണച്ച് , പൂചൂടിയ തല താഴ്ത്തി, ഇറക്കമേറിയ കഴുത്തുള്ള വസ്ത്രം ധരിച്ച അവള്‍ അവിടെ ഇരുന്നു... പൊടുന്നനെ വാതില്‍ തുറന്ന് ഹെര്‍മാന്‍ അകത്ത് വന്നു. അവള്‍ ഞെട്ടി വിറച്ചു.
"നിങ്ങള്‍ എവിടെയായിരുന്നു?" ഭീതി പുരണ്ടു അവള്‍ മന്ത്രിച്ചു.
"വൃദ്ധ പ്രഭ്വിയുടെ കിടപ്പുമുറിയില്‍," ഹെര്‍മാന്‍ ഉത്തരമേകി.
"ഞാനവിടെ നിന്നാണു വരുന്നത്. പ്രഭ്വി മരിച്ചു. "
"ദൈവമേ! നിങ്ങള്‍ എന്താണു പറയുന്നത് ?"
" ഞാനായിരുന്നു അവരുടെ മരണത്തിനുത്തരവാദിയെന്നു ഞാന്‍ കരുതുന്നു."
അയാളെ തുറിച്ചുനോക്കിയ ലിസവെറ്റ ഇവാനോവ്ന യുടെ മനസ്സില്‍ ടോംസ്കിയുടെ വാക്കുകള്‍ പ്രതിധ്വനിച്ചു : “അയാളുടെ മനഃസാക്ഷി യില്‍ ചുരുങ്ങിയ പക്ഷം മൂന്നു കുറ്റകൃത്യങ്ങള്‍ ഉണ്ടായിരിക്കും!” ജാലകത്തിനടുത്ത് അവളുടെ അരികിലിരുന്ന് ഹെര്‍മാന്‍ എല്ലാം അവളോട്‌ വിസ്തരിച്ചു പറഞ്ഞു.
അയാള്‍ പറഞ്ഞത് ഭയപ്പാടോടെ ലിസവെറ്റ ഇവാനോവ്ന ശ്രദ്ധിച്ചു കേട്ടു. അതിനാല്‍ വികാരതീവ്രമായ ആ എഴുത്തുകളും, ഉത്സുകമായ അഭ്യര്‍ത്ഥനകളും , നിര്‍മ്മര്യാദമായ ആ പരുക്കന്‍ സ്ഥിരോത്സാഹവും - സ്നേഹത്തെ പ്രതിപാദിച്ചിരുന്നില്ല. പണം - അതിനുവേണ്ടിയാണ് അയാള്‍ അഭിലഷിച്ചിരുന്നത്! അയാളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിച്ച് അവള്‍ അയാളെ സംതൃപ്തിപ്പെടുത്തുക എന്നതായിരുന്നില്ല വിഷയം! ആ പാവം അനാഥ, വയസ്സു ചെന്ന അവളുടെ ഉപകാരിണിയുടെ കൊലയാളിയായ ഒരു കള്ളന്‍റെ, വെറും അന്ധയായ കൂട്ടാളിയായി. അനുതാപത്തിന്‍റെ തിക്ത യാതനയില്‍ അവള്‍ വൃഥാ കരഞ്ഞു. നിശ്ശബ്ദമായി ഹെര്‍മാന്‍ അവളെ വീക്ഷിച്ചു; അയാളും യാതന അനുഭവിക്കുന്നുണ്ടായിരുന്നു, എന്നാല്‍ ആ പാവം പെണ്‍കുട്ടിയുടെ കണ്ണുനീരോ അഥവാ‍ ദുഃഖത്തില്‍ അവളുടെ അപൂര്‍വ്വ കാന്തിയോ അയാളുടെ കരിങ്കല്‍ ഹൃദയത്തെ അലോസരപ്പെടുത്തിയില്ല. മരിച്ച സ്ത്രീയുടെ ഓര്‍മ്മ അയാളില്‍ പശ്ചാത്താപമുണര്‍ത്തിയില്ല.
ഒരു കാര്യം അയാളെ ഞെട്ടിപ്പിച്ചു; അയാള്‍ക്ക്‌ സമ്പത്തു കൊണ്ടുവന്നേക്കാവുന്ന രഹസ്യത്തിന്‍റെ തിരിച്ചെടുക്കാനാവാത്ത നഷ്ടം. "നീയൊരു വൃത്തികെട്ട ജന്തുവാണ്‌ ! " ഒടുവില്‍ ലിസവെറ്റ ഇവാനോവ്ന ആക്രോശിച്ചു.
"അവരുടെ മരണം ഞാന്‍ ആഗ്രഹിച്ചതല്ല," ഹെര്‍മാന്‍ മറുപടി പറഞ്ഞു, " എന്‍റെ തോക്ക് നിറച്ചിട്ടുണ്ടായിരുന്നില്ല ."
രണ്ടുപേരും നിശ്ശബ്ദത പൂണ്ടു. നേരം പുലര്‍ന്നു. ലിസവെറ്റ ഇവാനോവ്ന കത്തിത്തീരാറായ മെഴുതിരി ഊതിക്കെടുത്തി. മുറിയിലാകെ ഒരു മഞ്ഞ
29
വെളിച്ചം പരന്നു. കണ്ണുനീര്‍ കറ പടര്‍ന്ന മിഴികള്‍ തുടച്ചുകൊണ്ട് അവള്‍
ഹെര്‍മാനെ നോക്കി; മങ്ങിയ ഒരു ഗൗരവഭാവം മുഖത്തു പുരണ്ട അയാള്‍
കൈകള്‍ മടക്കി അപ്പോഴും ജാലകത്തിനരികെ ഇരുപ്പുണ്ടായിരുന്നു. ആ
അവസ്ഥ യിലുള്ള അയാളുടെ ഇരുപ്പ് നേപ്പോളിയന്‍റെ ഒരു ഛായാചിത്രത്തോട് ശ്രദ്ധേയമായ അനുരൂപത വിളിച്ചോതി. ലിസവെറ്റ ഇവാനോവ്നയ്ക്കു പോലും ആ സാമ്യം ഉള്ളില്‍ത്തട്ടി !
"ഈ വീട്ടില്‍ നിന്നു നീയെങ്ങനെ പുറത്തു കടക്കും?
ഒടുവില്‍ അവള്‍ പറഞ്ഞു. താഴെ രഹസ്യ ഏണിപ്പടി വരെ നിന്നെ എത്തിക്കാമെന്നു ഞാന്‍ കരുതി, എന്നാല്‍ അതിനു കിടപ്പുമുറി കടന്നു
പോകണം, എന്നിക്കു ഭയമാകുന്നു."
"ഈ രഹസ്യ ഏണിപ്പടി എങ്ങനെ കണ്ടുപിടിക്കാമെന്നെന്നോട് പറയൂ;
ഞാന്‍ ആ വഴി പോകാം."
ലിസവെറ്റ ഇവാനോവ്ന എഴുന്നേറ്റ് അവളുടെ പെട്ടിയുടെ വലിപ്പുകളില്‍
ഒന്നു തുറന്ന്, അതില്‍ നിന്നൊരു താക്കോലെടുത്ത് വിശദമായ നിര്‍ദ്ദേശത്തോടെ ഹെര്‍മാനു കൊടുത്തു. അവളുടെ തണുത്തു മരവിച്ച കൈപിടിച്ചമര്‍ത്തി, അവളുടെ നമ്ര ശിരസ്സില്‍ ചുംബനമേകി ഹെര്‍മാന്‍ മുറിവിട്ടു.
സര്‍പ്പിള ഗോവണിയിറങ്ങി ഒരു വട്ടം കൂടി അയാള്‍ പ്രഭ്വിയുടെ കിടപ്പുമുറിയില്‍ പ്രവേശിച്ചു. കല്ലായി മാറിയതു പോലെയിരുന്നു മരിച്ച സ്ത്രീ. അവരുടെ മുഖത്ത്‌ തീവ്രമായ ഒരു പ്രശാന്തി ഒളിമിന്നി. ആ ഭയങ്കര സത്യം ഉറപ്പുവുത്താന്‍ ആഗ്രഹിക്കുന്നതുപോലെ, അവരുടെ മുന്നില്‍ നിന്ന്, ഏതാനും നിമിഷങ്ങളോളം ഹെര്‍മാന്‍ അവരെ തുറിച്ചു നോക്കി; ഒടുവില്‍ അയാള്‍ പഠന മുറിയില്‍ കടന്ന് ചുവര്‍ പേപ്പര്‍ കൊണ്ടു മറച്ചു വെച്ചിരുന്ന വാതിലിനു വേണ്ടി തപ്പിത്തടഞ്ഞു. ഗോവണിപ്പടിയിലൂടെ താഴെക്കിറങ്ങുമ്പോള്‍ ഒരു വിചിത്ര വികാരത്താല്‍ അയാള്‍ അലോസരപ്പെട്ടു. 'ഒരുപക്ഷേ, അറുപതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ മണിക്കൂറില്‍', അയാള്‍ ചിന്തിച്ചു, '
ചിത്രത്തുന്നലുള്ള പുറങ്കുപ്പായം ധരിച്ച്, രാജകീയമാം മുടി ചീകിവെച്ച്,
മൂന്ന് മൂലകളുള്ള തൊപ്പി തന്‍റെ നെഞ്ചോടു ചേര്‍ത്തുവച്ച്
ഏതെങ്കിലും സന്തോഷവാനായ യുവാവ് - ഒരുപക്ഷെ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാവും - ആ കിടപ്പുമുറി യിലേയ്ക്ക് നുഴഞ്ഞു കയറിയിരുന്നിരിക്കാം; എന്നാല്‍ ഇന്ന് അയാളുടെ വയസ്സായ
തമ്പുരാട്ടിയുടെ ഹൃദയമിടിപ്പു നിലച്ചുപോയി.....'
ആ ഗോവണിയുടെ താഴത്ത് ഹെര്‍മാന്‍ കണ്ട വാതില്‍ അതേ
താക്കോലു കൊണ്ടു തന്നെ തുറന്ന്, തെരുവിലേയ്ക്കു നയിക്കുന്ന ഒരു വഴിയിലേയ്ക്കു പ്രവേശിച്ചു.
30
അദ്ധ്യായം അഞ്ച്
ആ അഭിശപ്ത രാത്രി കഴിഞ്ഞ് മൂന്നു ദിവസത്തിനു ശേഷം
മരിച്ച പ്രഭ്വിയുടെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ
ഒന്‍പതു മണിയ്ക്ക് ഹെര്‍മാന്‍ എന്‍. മഠത്തിലേയ്ക്കു പോയി.
അയാള്‍ക്ക് മനസ്സാക്ഷിക്കുത്ത് അല്പം പോലും അനുഭവപ്പെട്ടില്ലെങ്കിലും
"നീയാണ് ആ വൃദ്ധയുടെ കൊലപാതകി ! " എന്ന് അയാളില്‍ ഇടക്കിടെ അലയടിച്ചുകൊണ്ടിരുന്ന അന്തരാത്മാവിന്‍റെ ശബ്ദത്തെ അയാള്‍ക്ക് മിക്കവാറും ശ്വാസം മുട്ടിച്ചു കൊല്ലാനായില്ല. സത്യസന്ധമായ വിശ്വാസം കുറവാണെങ്കിലും, അന്ധവിശ്വാസങ്ങള്‍ അയാളില്‍ അനവധിയുണ്ട്. മരിച്ച പ്രഭ്വി അയാളുടെ ജീവിതത്തില്‍ വിനാശകരമായ സ്വാധീനം ചെലുത്തുമെന്ന് ധരിച്ച് അവരില്‍ നിന്നും മാപ്പു ലഭിക്കാന്‍ അവരുടെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അയാള്‍ തീരുമാനിച്ചുറച്ചു.

ദേവാലയം നിറഞ്ഞു കവിഞ്ഞിരുന്നു. ജനത്തിരക്കിലൂടെ മുന്നോട്ടു നടന്നു നീങ്ങാന്‍ ഹെര്‍മാന്‍ ബദ്ധപ്പെട്ടു. പട്ടുപരവധാനി വിരിച്ച് അതിഗംഭീരമായി അലങ്കരിച്ചിരുന്ന ഒരു ഉയര്‍ന്ന പീഠത്തിന്മേലാണ് ശവപ്പെട്ടി കുടികൊണ്ടിരുന്നത്. കസവു പിടിപ്പിച്ച തൊപ്പിയും, ഒരു വെളുത്ത മിനുസപ്പട്ടും ധരിപ്പിച്ച് കൈകള്‍ മടക്കി നെഞ് ചോടു ചേര്‍ത്തുവെച്ചാണ് മരിച്ച
സ്ത്രീയെ കിടത്തിയിരുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ ചുറ്റുമായി നിലകൊണ്ടു: കറുത്ത വസ്ത്രം ധരിച്ചിരുന്ന പരിചാരകര്‍ നാടകളുള്ള പുറങ്കുപ്പായം തോളില്‍ തൂക്കി കൈകളില്‍ കത്തിച്ച മെഴുതിരികളുമായിട്ടാണ് നിലകൊണ്ടിരുന്നത്; മക്കളും, മരുമക്കളും, പേരക്കുട്ടികളും
അഗാധ ദുഃഖത്തിലായിരുന്നെങ്കിലും ആരും കരഞ്ഞില്ല; കണ്ണുനീര്‍
ഒരുപക്ഷെ അഭിനയമകാം. വയസ്സേറെയായ പ്രഭ്വിയുടെ മരണം
ആരെയും അതിശയപ്പെടുത്തിയൊന്നുമില്ല, കാരണം വളരെ
മുന്‍പേ തന്നെ ബന്ധുക്കള്‍, പ്രഭ്വി ജീവിച്ചിരിക്കുന്നതായി കൂട്ടാക്കുന്നത്
പോലും നിര്‍ത്തിയിരുന്നു. ചെറുപ്പക്കാരനായ ഒരു വൈദികന്‍ ശവസംക്കാര പ്രഭാഷണം നടത്തി. ഒരു ക്രിസ്തീയ അന്ത്യത്തിനു വേണ്ടി തയ്യാറെടുത്തിരുന്ന പുണ്യ സ്ത്രീയിയുടെ നീണ്ട ജീവിതത്തിന്‍റെ പ്രശാന്തമായ അന്ത്യം വളരെ ചുരുക്കി, ഹൃദയ സ്പര്‍ശിയായ രീതിയില്‍ അദ്ദേഹം വരച്ചു കാണിച്ചു. " മഹാനിശയുടെ മണവാളനെ കാത്ത്‌ ഭക്തിനിര്‍ഭരമായ ചിന്തകളില്‍ ജാഗരൂകയായിരിക്കുന്ന അവളെ, " അദ്ദേഹം പറഞ്ഞു, "മരണത്തിന്‍റെ
മാലാഖ കണ്ടെത്തി." ശോകവിമൂകമായ അന്തരീക്ഷത്തില്‍ ഭക്തിനിര്‍ഭരമായി ശവസംസ്ക്കാരകര്‍മ്മം തുടര്‍ന്നു. മരിച്ചവര്‍ക്ക് അവസാന ചുംബനമേകി അന്ത്യോപചാരം അര്‍പ്പിക്കേണ്ടത്‌ ബന്ധുക്കളായിരുന്നു. അതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം അവരോടൊത്ത് ഉല്ലാസവേളകള്‍ പങ്കിട്ട അനവധി അതിഥികളെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അതിനുശേഷം പരിചാരകരുടെ ഊഴമായിരുന്നു. ഒടുവില്‍ പ്രഭ്വിയുടെ അതേ പ്രായമുള്ള ഒരു ഹാസ്യനടി നടന്നടുത്തു. രണ്ടു പെണ്‍കുട്ടികള്‍ അവരെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്നു. തന്‍റെ പ്രഭ്വിയുടെ തണുത്തു മരവിച്ച കയ്യില്‍ ചുംബിച്ചുകൊണ്ട് കണ്ണുനീര്‍
31
പൊഴിച്ച ഒരേയൊരു വ്യക്തിയായിരുന്ന അവളില്‍, ഭൂമിയെ വണങ്ങാന്‍ പോലും ശക്തി അവശേഷിച്ചിട്ടില്ലായിരുന്നു. അവള്‍ക്കു പിന്നാലെ
ശവപ്പെട്ടിയുടെ അരികിലേയ്ക്ക് പോകാന്‍ ഹെര്‍മാന്‍ മനസ്സിനെ സജ്ജമാക്കി. അയാള്‍ ഭൂമിയെ വണങ്ങി, പൈന്‍ ചില്ലകള്‍ വിതറിയ തണുത്തുറഞ്ഞ തറയില്‍ അയാള്‍ അല്പനേരം കിടന്നു; മരിച്ച സ്ത്രീയെപ്പോലെ വിളറി വെളുത്ത് ഒടുവില്‍ എഴുന്നേറ്റ് ശവപ്പെട്ടിയിലേക്കുള്ള പടികള്‍ താണ്ടി അയാള്‍ വണങ്ങി..... വിരോധാഭാസം എന്നു പറയട്ടെ മരിച്ച സ്ത്രീ ആ നിമിഷം അയാളെ ഒളികണ്ണിട്ടു നോക്കുന്നതു പോലെ തോന്നി. പൊടുന്നനെ പിന്തിരിഞ്ഞ അയാള്‍ ചിട്ടുപടിയില്‍ കാല്‍ തെറ്റി തറയില്‍ തലയുംകുത്തി വീണു. അവര്‍ അയാളെപ്പിടിച്ചു എഴുന്നേല്‍പ്പിച്ചു. അതേസമയം ദേവാലയത്തില്‍ ലിസവെറ്റ ഇവാനോവ്ന ഒരു മോഹാലസ്യത്തില്‍ നിന്നുണ രുകയായിരുന്നു. ഈ ആകസ്മിക സംഭവത്താല്‍ ശോകാത്മകത തുളുമ്പുന്ന മരണാനന്തര ചടങ്ങ് അല്പനേരത്തേയ്ക്ക് അലങ്കോലപ്പെട്ടു. പള്ളിസഭയില്‍ വിരസമായ അടക്കം പറച്ചിലിന്‍റെ ആരവം ഉയര്‍ന്നു; മരിച്ച സ്ത്രീയുടെ വളരെ അടുത്ത ബന്ധു വായ, ശിപായിയുടെ വേഷം ധരിച്ച ഒരു മെലിഞ്ഞയാള്‍, അയാളുടെ അടുത്തു നിന്നിരുന്ന ഇംഗ്ലീഷുകാനോട് അടക്കത്തില്‍ പറഞ്ഞതിന്, അവരുടെ നിയമാനുസൃതമല്ലാത്ത പുത്രനായ ആ ചെറുപ്പക്കാരന്‍ ഉദ്യോഗസ്ഥനോട് ഇംഗ്ലീഷുകാരന്‍ വളരെ തണുത്ത വിധത്തില്‍ "അതെയോ?" എന്നുമാത്രമാണ് പ്രതികരിച്ചത്.
ആ ദിവസം മുഴുവനും ഹെര്‍മാന്‍റെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. മനസ്സിനെ ഉലച്ചിരുന്ന പ്രക്ഷോഭത്തെ നിര്‍വീര്യമാക്കാം എന്ന പ്രതീക്ഷയോടെ, അധികം ഒച്ചപ്പാടില്ലത്ത ഒരു മദ്യശാലയില്‍ അത്താഴം കഴിക്കുന്ന സമയത്ത്, പതിവിനു വിപരീതമായി അയാള്‍ കണക്കറ്റു മദ്യപിച്ചു. എന്നാല്‍ മദ്യം അയാളുടെ ഭാവനയ്ക്കു തീപിടിപ്പിച്ചു. വീട്ടില്‍ തിരിച്ചെത്തിയപാടെ അയാള്‍ വസ്ത്രം പോലും മാറ്റാതെ കിടക്കയില്‍ വീണു അഗാധ നിദ്രയിലാണ്ടു.
അയാള്‍ ഉണര്‍ന്നപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു: അയാളുടെ
മുറി നിലാവില്‍ കുളിച്ചിരുന്നു. അയാള്‍ വാച്ചിലേയ്ക്കു നോക്കി: സമയം രണ്ടേമുക്കാല്‍ ആയി. ഉറക്കം വിട്ടൊഴിഞ്ഞ അയാള്‍ കിടക്കയിലിരുന്ന്
വൃദ്ധ പ്രഭ്വിയുടെ ശവസംക്കാരച്ചടങ്ങിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങി.
ആ നിമിഷം തെരുവില്‍ നിന്നാരോ അയാളുടെ ജാലകത്തിലേയ്ക്കെത്തി നോക്കി പൊടുന്നനെ നടന്നു നീങ്ങി. ഹെര്‍മാന്‍ ഇതിനെ അല്‍പ്പം പോലും ഗൗനിച്ചില്ല. ഒരു മിനിട്ടിനു ശേഷം അടുത്ത മുറിയുടെ വാതില്‍ തുറക്കുന്നത് അയാള്‍ കേട്ടു. തന്‍റെ സേവകനായ പട്ടാളക്കാരന്‍ പതിവു പോലെ കുടിച്ച്‌, തന്‍റെ രാത്രി സഞ്ചാരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതായിരിക്കുമെന്നു ഹെര്‍മാന്‍ വിചാരിച്ചു. എന്നാല്‍ അപരിചിതമായ ഒരു കാല്‍പ്പെരുമാറ്റമാണ് അയാള്‍ കേട്ടത്: ആരോ മൃദു പാദരക്ഷയില്‍ നടന്നടുക്കുന്ന ശബ്ദം. വാതില്‍ തുറക്കപ്പെട്ടു. ശുഭ്ര വസ്ത്രം ധരിച്ച ഒരു സ്ത്രീ അകത്തു വന്നു. അത് തന്‍റെ വയസ്സായ
32
ആയയായിരിക്കുമെന്നു ഹെര്‍മാന്‍ കരുതി. എന്തായിരിക്കും ഈ അസമയത്ത് അവര്‍ ഇവിടെ വരാന്‍ കാരണമെന്നാലോചിച്ച് അയാള്‍ അത്ഭുതം കൂറി. എന്നാല്‍ തറയില്‍ അങ്ങോളം ഒഴുകി നടന്ന ആ ശുഭ്രവസ്ത്ര ധാരിണി പൊടുന്നനെ അയാളുടെ മുന്നില്‍ നിന്നു - പ്രഭ്വിയെ ഹെര്‍മാന്‍ തിരിച്ചറിഞ്ഞു!
"എന്‍റെ ഇച്ഛയ്ക്കു വിപരീതമായിട്ടാണ് ഞാന്‍ നിന്‍റെ അടുത്തു വന്നിരിക്കുന്നത്," വ്യക്തമായ ശബ്ദത്തില്‍ അവര്‍ പറഞ്ഞു, " നിന്‍റെ ആഗ്രഹം സഫലീകരിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ശ്രേണിയിലുള്ള മൂന്നും,ഏഴും, ആസും നിന്നെ വിജയിപ്പിക്കും, എന്നാല്‍ ഓരോ ദിവസവും ഓരോ ചീട്ടു മാത്രം പന്തയം വയ്ക്കുക, മാത്രമല്ല, വീണ്ടും ജീവിതത്തില്‍ ഒരിക്കലും കളിക്കുകയുമരുത്. എന്‍റെ ദാസിയായ ലിസവെറ്റ ഇവാനോവ്നയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ മാത്രമേ എന്‍റെ മരണത്തില്‍ ഞാന്‍ നിന്നോടു പൊറുക്കുകയുള്ളു.
ഇതു പറഞ്ഞശേഷം അവര്‍ സാവധാനത്തില്‍ പിന്‍തിരിഞ്ഞ് പാദരക്ഷയുയര്‍ത്തിയ മൃദു ശബ്ദത്തോടെ വാതിലിനു നേരെ നടന്നു. പുറത്തെ വാതില്‍ വലിഞ്ഞടയുന്ന ശബ്ദം ഹെര്‍മാന്‍ കേട്ടു. വീണ്ടും ജാലകത്തിലൂടെ ആരോ ഒളിഞ്ഞുനോക്കുന്നത് അയാള്‍ കണ്ടു.
അല്പസമയം കൊണ്ട് ഹെര്‍മാന്‍ തന്‍റെ മനോനില വീണ്ടെടുത്തു. അയാള്‍ അടുത്ത മുറിയിലേയ്ക്കു പോയി. തറയില്‍ കിടന്നുറങ്ങുന്ന സേവകനെ വിളിച്ചുണര്‍ത്തുന്നതിന് ഹെര്‍മാന് അല്‍പ്പം പണിപ്പെടേണ്ടി വന്നു. സേവകന്‍ സാധാരണപോലെ മദ്യപിച്ചിരുന്നു. അയാളില്‍ നിന്ന് സുബോധമുള്ള സംഭാഷണത്തിനു യാതൊരു സാദ്ധ്യതയും ഇല്ലായിരുന്നു. പുറം വാതില്‍ അടച്ചിട്ടുണ്ടായിരുന്നു. ഹെര്‍മാന്‍ മുറിയില്‍ തിരിച്ചെത്തി ഒരു മെഴുതിരി കത്തിച്ച്‌ താന്‍ ദര്‍ശിച്ചത് എഴുതിവെച്ചു.

33
അദ്ധ്യായം ആറ്
രണ്ടു ഭൗതിക ശരീരങ്ങള്‍ ഒരേ ഇടം കൈവശപ്പെടുത്താത്തതു പോലെ, രണ്ടു ഉറച്ച ആശയങ്ങള്‍ ഒരേസമയത്തു മനസ്സില്‍ കുടികൊള്ളില്ല. മൂന്നും, ഏഴും, ആസും ഹെര്‍മാനില്‍ മരിച്ച സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മകളെ മായിച്ചു. മൂന്നും, ഏഴും, ആസും, എപ്പോഴും അയാളുടെ മനസ്സിലും, ചുണ്ടത്തുമുണ്ടായിരുന്നു. ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടുമുട്ടുകയാണെങ്കില്‍ അയാള്‍ പറയും: " എത്ര ഹൃദയഹാരിണിയാണവള്‍! ഹൃദയാനന്ദകമായ ആ മൂന്നില്‍ ഒരെണ്ണം പോലെ! "സമയമെന്തായി ?" എന്നാരെങ്കിലും ചോദിച്ചാല്‍ ," എഴാവാന്‍ അഞ്ചു മിനിട്ടുണ്ട് , " എന്നയാള്‍ പറയും. ഓരോ തടിച്ച മനുഷ്യനും അയാളില്‍ ചീട്ടിലെ ആസിനെ ഓര്‍മ്മപ്പെടുത്തി. എല്ലാവിധ രൂപങ്ങളോ ടൊത്തും മൂന്നും, ഏഴും, ആസും സ്വപ്നങ്ങളില്‍പ്പോലും അയാളെ പിന്‍തുടര്‍ന്നു: ഒരു ആഡംബര പുഷ്പം
പോലെ മൂന്ന് അയാളുടെ മുന്നില്‍ വിരിഞ്ഞു നിന്നു; ഏഴ് ഒരു ഗോഥിക്
കവാടത്തിന്‍റെ ആകൃതി പൂണ്ടു; ആസ് വലിയ ഒരു എട്ടുകാലിയുടെ
രൂപം കൊണ്ടു. അയാളുടെ എല്ലാ ചിന്തകളും ഒന്നായി - അയാ ള്‍ക്കു
വളരെ വില കൊടുക്കേണ്ടി വന്ന ആ രഹസ്യത്തെ ഉപയോഗപ്പെടുത്തുക എന്നതുമാത്രമായിത്തീര്‍ന്നു. ഉത്തരവാദിത്വപ്പെട്ട അയാളുടെ ജോലി രാജിവെച്ച് സഞ്ചാരം നടത്താന്‍ പോലും അയാള്‍ ആലോചിച്ചു തുടങ്ങി. പ്യാരീസിലുള്ള പൊതു ചൂതാട്ടകേന്ദ്രങ്ങളിലെ മാന്ത്രിക നിധിയില്‍നിന്ന് ഭാഗ്യം തട്ടിയെടുക്കാന്‍ അയാള്‍ ആഗ്രഹിച്ചു. സന്ദര്‍ഭമാണ് അയാളെ കുഴപ്പങ്ങളിലെല്ലാം ചാടിച്ചത്.
തന്‍റെ നഷ്ടങ്ങള്‍ പണമായി വീട്ടുകയും, കോടിക്കണക്കിനു രൂപയുടെ നേട്ടങ്ങള്‍ കടപ്പത്രങ്ങളായി സമ്പാദിച്ച്, ചൂതാടി ജീവിതം ചിലവഴിച്ച പ്രശസ്തനായ ചെക്കലിന്‍സ്കിയുടെ അദ്ധ്യക്ഷതയില്‍ മോസ്കോയിലുള്ള ധനികരായ ചൂതാട്ടക്കാര്‍ ഒരു സമിതി രൂപികരിച്ചി രുന്നു. അയാളുടെ സുഹൃത്തുക്കളുടെ പ്രതിപത്തിയെ ഉണര്‍ത്തി യത് അയാളുടെ നീണ്ട അനുഭവങ്ങളാണ്. അയാളുടെ ആതിഥ്യം, അയാളുടെ മികച്ച പാചകക്കാരന്‍, അയാളുടെ ഉന്മേഷഭരിതവും സൗഹൃദപരവുമായ രീതികള്‍.., ഇതൊക്കെ പൊതുജനങ്ങളുടെ ഇടയില്‍ അയാള്‍ക്ക് ആദരവു നേടിക്കൊടുത്തിട്ടുണ്ട്. അയാള്‍ പീറ്റേര്‍സ്ബര്‍ഗ്ഗിലെത്തി.
ശ്രിംഗാരത്തിന്‍റെ സന്തുഷ്ടി നഷ്ട്ടപ്പെടുത്തി, ചൂതാട്ടത്തിന്‍റെ പ്രലോഭനത്തിനു മുന്‍തൂക്കമേകി, ചീട്ടിനു വേണ്ടി നൃത്തമുപേക്ഷിച്ച് ചെറുപ്പക്കാര്‍ അയാളുടെ വീട്ടില്‍ തടിച്ചു കൂടി. നരുമോവ് ഹെര്‍മാനെ അയാളുടെ അടുത്തു കൊണ്ടുപോയി.
ശ്രദ്ധാലുക്കളായ സേവകരെക്കൊണ്ടു നിറഞ്ഞ രാജകീയ പ്രൗഢിയുള്ള അനുക്രമായ മുറികളിലൂടെ അവര്‍ നടന്നു. എല്ലാ മുറികളിലും
34
ആളുകള്‍ നിറഞ്ഞിരുന്നു. അനവധി ജനറ ല്‍മാരും സ്വകാര്യ സമാജികന്മാരും നിശ്ശബ്ദമായിരുന്നു കളിക്കുന്നുണ്ടായിരുന്നു; ചിത്രപട്ടാംബരം വിരിച്ച മഞ്ചങ്ങളില്‍ ചെറുപ്പക്കാര്‍ ഇരുന്ന് ഐസ്ക്രീം കഴിക്കുകയും, പുകവലിക്കുഴല്‍ തീപ്പിടിപ്പിച്ചു വലിക്കുകയും ചെയ്തു. സന്ദര്‍ശകമുറിയില്‍ ചെക്കലിന്‍സ്കി പണം സൂക്ഷിച്ചിരുന്ന നീണ്ട ഒരു മേശയ്ക്കു
ചുറ്റും ഏകദേശം ഇരുപതോളം ചൂതാട്ടക്കാര്‍ കൂടിനിന്നിരുന്നു. അങ്ങേയറ്റം
ആദരവുണര്‍ത്തുന്ന മട്ടും, പുര്‍ണമായി നര ബാധിച്ച തലമുടിയും, ദയ ധ്വനിപ്പിക്കുന്ന ചുവന്നു തുടുത്ത കവിളുകളും, എപ്പോഴും പുഞ്ചിരി
വിതറുന്ന തിളക്കമാര്‍ന്ന കണ്ണുകളുമുള്ള ചെക്കലിന്‍സ്കിക്ക് ഏകദേശം അറുപതോളം വയസ്സു പ്രായമുണ്ടായിരുന്നു. നരുമോവ് അദ്ദേഹത്തിനു ഹെര്‍മാനെ പരിചയപ്പെടുത്തിക്കൊടുത്തു. ചെക്കലിന്‍സ്കി വളരെ ഹാര്‍ദ്ദവമായി അയാളെ ഹസ്തദാനം ചെയ്തിട്ട് സ്വന്തം വസതിപോലെ കണക്കാക്കാന്‍ പറഞ്ഞുകൊണ്ട്, കളി തുടര്‍ന്നു.
കുറച്ചു നേരത്തേയ്ക്ക് കളി നീണ്ടു. മേശയില്‍ മുപ്പതു ചീട്ടുകളിലേറെ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട തുക അടക്കുന്നതിനും, അവരവരുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും, മര്യാദപൂര്‍വ്വം അവരുടെ അഭ്യര്‍ത്ഥനകള്‍ ശ്രദ്ധിച്ചു കേട്ടും , ആരുടെയോ അശ്രദ്ധമായ കൈ കൊണ്ടു മടങ്ങിയ ചീട്ടിന്‍റെ മൂല അതിലും മര്യാദപൂര്‍വ്വം നേരയാക്കിയും, ഓരോ ഊഴത്തിനു ശേഷം കളി നിര്‍ത്തി, ചെക്കലിന്‍സ്കി കളിക്കാര്‍ക്കു സമയം കൊടുത്തിരുന്നു. ഒടുവില്‍ കളി തീര്‍ന്നു. ചെക്കലിന്‍സ്കി ചീട്ടുകള്‍ കശക്കിക്കുത്തി അടുത്ത കളിക്കു വേണ്ടി തയ്യാറെടുത്തു.
കളിച്ചുകൊണ്ടിരിക്കുന്ന ഒരു തടിച്ച മാന്യന്‍റെ പുറകില്‍ നിന്ന് കൈ നീട്ടിക്കൊണ്ട് ഹെര്‍മാന്‍ പറഞ്ഞു, "എനിക്കായ് ഒരു ചീട്ട്‌ അനുവദിക്കണം."

സമ്മതമാണെന്നതിന്‍റെ അടയാളമെന്നോണം പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ നിശ്ശബ്ദമായി ചെക്കലിന്‍സ്കി തല കുനിച്ചു. കളിക്കുകയില്ലെന്ന നീണ്ട വ്രതം അവസാനിപ്പിച്ചതില്‍ ഹെര്‍മാനെ പ്രശംസിച്ചുകൊണ്ട്, ചിരിയോടെ നരുമോവ് അയാള്‍ക്ക്‌ ഭാഗ്യം നേര്‍ന്നു.
"ഇതാ ," തന്‍റെ ചീട്ടിന്‍റെ പുറത്ത്‌ അക്കങ്ങള്‍ വരച്ചു കൊണ്ട് ഹെര്‍മാന്‍ പറഞ്ഞു.
"അതെത്രയാണ്?" കണ്ണിറുക്കി കാണിച്ചുകൊണ്ട് ചെക്കലിന്‍സ്കി ചോദിച്ചു, " ക്ഷമിക്കണം, എനിക്കു കാണാന്‍ കഴിയുന്നില്ല."
"നാല്പ്പത്തേഴായിരം ," ഹെര്‍മാന്‍ മറുപടി പറഞ്ഞു. ഈ വാക്കുകള്‍ കേട്ട എല്ലാവരും തല തിരിച്ച് ഹെര്‍മാനില്‍ ദൃഷ്ടി പതിപ്പിച്ചു.
35
"ഇവന്‍റെ തല തിരിഞ്ഞു പോയി," നരുമോവ് വിചാരിച്ചു. "ഒരു കാര്യം നിങ്ങളോടു ചൂണ്ടിക്കാണിക്കാന്‍ എന്നെ അനുവദിക്കണം," പതിവു പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ ചെക്കലിന്‍സ്കി പറഞ്ഞു, "വളരെ വലിയ ഒരു തുകയാണ് നിങ്ങള്‍ പന്തയം വെച്ചിരിക്കുന്നത്‌ ; ഒരു പ്രാവശ്യം ഇരുന്നൂറ്റി എഴുപത്തഞ്ചില്‍ കൂടുതല്‍ ഇവിടെ ആരും പന്തയം വെയ്ക്കാറില്ല.”
"കൊള്ളാം?" ഹെര്‍മാന്‍ ചോദിച്ചു, "താങ്കള്‍ എന്‍റെ ചീട്ട്‌ സ്വീകരിക്കുമോ ഇല്ലയോ?"
"ഞാന്‍ നിങ്ങളുടെ അറിവിലേയ്ക്കായി പറഞ്ഞുവെന്നു മാത്രം," അയാള്‍ പറഞ്ഞു, "എന്‍റെ പങ്കാളികളുടെ വിശ്വാസതയെ കരുതി, എനിക്ക് പണം വെച്ചു മാത്രമേ കളിക്കാന്‍ കഴിയൂ. എന്നെ സംബന്ധിച്ച് നിങ്ങളുടെ വാക്കുകള്‍ കൊണ്ടു മാത്രം എനിക്ക് ബോദ്ധ്യം വന്നിരിക്കുന്നു, എന്നാല്‍ കണക്കിനു വേണ്ടി മുറപ്രകാരം നിങ്ങളുടെ ചീട്ടി ന്‍റെ പുറത്ത്‌ പണം വെയ്ക്കാന്‍ ഞാന്‍ പറയുന്നു."
ഹെര്‍മാന്‍ കീശയില്‍ നിന്ന് ഒരു ബാങ്കു നോട്ടെടുത്ത് ചെക്കലിന്‍സ്കിക്കു കൊടുത്തു, അയാളതില്‍ കണ്ണോടിച്ചിട്ട് ഹെര്‍മാന്‍റെ ചീട്ടിന്‍റെ പുറത്തു വെച്ചു. കളി തുടങ്ങി. വലത്തു വശത്ത് ഒരു ഒന്‍പതും, ഇടത്തു വശത്ത് ഒരു മൂന്നും വീണു.
"ജയിച്ചു!" തന്‍റെ ചീട്ടിലേയ്ക്കു ചൂണ്ടി ഹെര്‍മാന്‍ പറഞ്ഞു. കൂടി നിന്നവരില്‍ ഒരു പിറുപിറുപ്പുയര്‍ന്നു. ചെക്കലിന്‍സ്കി പുരികം ചുളിച്ചു, എന്നാല്‍ അദ്ദേഹത്തിന്‍റെ പതിവു പുഞ്ചിരി ഉടന്‍ തന്നെ മുഖത്തു പ്രത്യക്ഷപ്പെട്ടു. "നിങ്ങള്‍ക്ക് അതിപ്പോള്‍ തന്നെ വേണമോ? അയാള്‍ ഹെര്‍മാനോടു ചോദിച്ചു.
"താങ്കള്‍ അത്ര കാരുണൃവാനാണെങ്കില്‍."

തന്‍റെ കീശയില്‍ നിന്ന് കുറച്ചു ബാങ്കു നോട്ടുകളെടുത്ത് ചെക്കലിന്‍സ്കി ഉടന്‍ തന്നെ അയാളുടെ കടം വീട്ടി. തന്‍റെ പണമെടുത്ത് ഹെര്‍മാന്‍ മേശ വിട്ടു. നരുമോവിന് തന്‍റെ ഇന്ദ്രിയങ്ങളെ വിശ്വസിക്കാനായില്ല. ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ചശേഷം ഹെര്‍മാന്‍ വീട്ടില്‍ പോയി.
തുടര്‍ന്നുള്ള സന്ധ്യയിലും അയാള്‍ ചെക്കലിന്‍സ്കിയുടെ വസതിയില്‍ പ്രത്യക്ഷപ്പെട്ടു. അയാള്‍ മേശക്കരികിലേയ്ക്കു നടന്നു; പൊടുന്നനെ എല്ലാവരും ഒതുങ്ങി നിന്നു. പണം സൂക്ഷിച്ചിരുന്ന ചെക്കലിന്‍സ്കി സൗഹൃദത്തോടെ വണങ്ങി അയാളെ അഭിവന്ദനം ചെയ്തു. കളിയില്‍ ഒരിടവേളയ്ക്കു വേണ്ടി കാത്തുനിന്ന്, തലേന്നു ലഭിച്ച നേട്ടവും അയാളുടെ കയ്യിലുണ്ടായിരുന്ന സ്വന്തം
36
നാല്പ്പത്തേഴായിരവും കളിച്ച ഒരു ചീട്ടിനു പുറത്തു വെച്ചു. വലതു വശത്ത്‌ ഒരു ജാക്കിയും ഇടതു വശത്ത് ഒരു ഏഴും വീണു.
ഹെര്‍മാന്‍ തന്‍റെ ചീട്ടു കാണിച്ചു - എഴായിരുന്നു അത്. അന്തം വിട്ട എല്ലാവരും ഒച്ചയിട്ടു. പ്രത്യക്ഷത്തില്‍ ചെക്കലിന്‍സ്കി സംഭ്രമം കൊണ്ടു. അയാള്‍ തൊണ്ണൂറ്റി നാലായിരം എണ്ണി അവ ഹെര്‍മാനു കൈമാറി. ഹെര്‍മാന്‍ നിസ്സംഗതയോടെ അതേറ്റു വാങ്ങി ഉടന്‍ സ്ഥലം വിട്ടു.
അടുത്ത ദിവസം സന്ധ്യയിലും ഹെര്‍മാന്‍ ചൂതാട്ട മേശക്കരികില്‍ ഒരിക്കല്‍ കൂടി പ്രത്യക്ഷപ്പെട്ടു. എല്ലാവരും അയാള്‍ക്കു വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു; ജനറല്‍മാരും, സ്വകാര്യ സമാജികന്മാരും തങ്ങളുടെ നിശ്ശബ്ദമായ കളി നിര്‍ത്തി, അസാധാരണ മത്സരം കാണാനെത്തി. ചെറുപ്പക്കാരായ ഉദ്യോഗസ്ഥര്‍ മഞ്ചം വിട്ടു ചാടി എഴുന്നേറ്റു, സേവകര്‍ പോലും സന്ദര്‍ശന മുറിയില്‍ തടിച്ചു കൂടി. എല്ലാവരും ഹെര്‍മാനു ചുറ്റും തിക്കിത്തിരക്കി. മറ്റു ചൂതാട്ടക്കാര്‍ അവരുടെ ചീട്ടുകള്‍ താഴെ വെയ്ക്കാതെ, അയാള്‍ എന്താണു ചെയ്യുന്നതെന്നറിയാന്‍ ആകാംഷയോടെ
കാത്തു നിന്നു. വിളറി വെളു ത്തെങ്കിലും പുഞ്ചിരി മായാതെ നില്‍ക്കുന്ന ചെക്കലിന്‍സ്കിക്കെതിരെ ഒറ്റയ്ക്കു കളിക്കാന്‍ തയ്യാറെടുത്ത് ഹെര്‍മാന്‍ മേശക്കരികെ നിന്നു. ഓരോരുത്തരും ഓരോ കൂടു ചീട്ടു പൊട്ടിച്ചു. ചെക്കലിന്‍സ്കി ചീട്ടുകള്‍ കശക്കി, ചീട്ടു മുറിച്ച് ഹെര്‍മാന്‍ തന്‍റെ ചീട്ടു കളിച്ച്‌, ഒരു കൂമ്പാരം ബാങ്കു നോട്ടുകൊണ്ട് അതിനെ പൊതിഞ്ഞു. അതൊരു ദ്വന്ദ്വയുദ്ധം പോലെയായിരുന്നു. ചുറ്റും കൊടിയ നിശ്ശബ്ദത കളിയാടി.
ചെക്കലിന്‍സ്കി ചീട്ടു വിളമ്പാന്‍ തുടങ്ങി; അയാളുടെ കൈ വിറച്ചു. വലതു വശത്ത് ഒരു രാജ്ഞിയും, ഇടതു വശത്ത് ഒരു ആസും വീണു.
" ആസ് ജയിച്ചു!" തന്‍റെ ചീട്ടു കാണിച്ചിട്ട്, ഹെര്‍മാന്‍ പറഞ്ഞു.
"നിങ്ങളുടെ രാജ്ഞി തോറ്റു," ചെക്കലിന്‍സ്കി സദയം പറഞ്ഞു. ഹെര്‍മാന്‍ ഞെട്ടി വിറച്ചു; യഥാര്‍ത്ഥത്തില്‍ ആസിനു പകരം അയാളുടെ മുന്നില്‍ കിടന്നിരുന്നത് ഇസ്പേടു രാജ്ഞിയായിരുന്നു. അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല അഥവാ തനിക്കൊരു തെറ്റു പിണഞ്ഞത് എങ്ങനെയാണെന്ന് അയാള്‍ക്ക് ചിന്തിക്കാനായില്ല.
അര്‍ത്ഥവത്തായ ഒരു പുഞ്ചിരിയോടെ ആ നിമിഷം ഇസ്പേടു രാജ്ഞി കണ്ണിറുക്കിക്കാണിക്കുന്നതായി അയാള്‍ക്കു തോന്നി. അസാധാരണ അനുരൂപതയാല്‍ അയാള്‍ ആഘാതപ്പെട്ടിരുന്നു.................
"കിളവീ!" കൊടും ഭീതിയാല്‍ അയാള്‍ ഒച്ചയിട്ടു.
ചെക്കലിന്‍സ്കി പണം തന്‍റെ നേരയ്ക്കു വലിച്ചടിപ്പിച്ചു. ഹെര്‍മാന്‍ ചലനമറ്റു നിന്നു. അയാള്‍ മേശക്കരികില്‍ നിന്നു നടന്നു പോയപ്പോള്‍ എല്ലാവരും ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
37
" അതൊരു വിശിഷ്ടമായ കളിയായിരുന്നു!" ചൂതാട്ടക്കാര്‍ പറഞ്ഞു.
ചെക്കലിന്‍സ്കി ഒരുവട്ടം കൂടി ചീട്ടുകള്‍ കശക്കി; സാധാരണപോലെ കളി തുടര്‍ന്നു.
ഉപസംഹാരം
ഹെര്‍മാന് തന്‍റെ സുബോധം നഷ്ടപ്പെട്ടു. ഒബുഹോവസ്കി ആശുപത്രിയില്‍ പതിനേഴാം നമ്പര്‍ മുറിയിലായിരുന്നു അയാള്‍; ഒരു ചോദ്യത്തിനും അയാള്‍ ഉത്തരം നല്‍കിയിരുന്നില്ല, എന്നാല്‍ അത്ഭുതാവഹമായ വേഗത്തില്‍ അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു: " മൂന്ന്, ഏഴ്, ആസ്! മൂന്ന്, ഏഴ്, രാജ്ഞി!"
ലിസവെറ്റ ഇവാനോവ്ന മനസ്സിനിണങ്ങിയ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചു; സാമ്പത്തികശേഷിയുള്ള അയാള്‍ ഭരണവകുപ്പിലായിരുന്നു: അയാള്‍ വൃദ്ധ പ്രഭ്വിയുടെ മുന്‍ കാര്യസ്ഥ ന്‍റെ മകനായിരുന്നു. ലിസവെറ്റ ഇവാനോവ്ന, ഒരു നിര്‍ദ്ധന ബന്ധുവിന്‍റെ സംരക്ഷണ ചുമതലയും ഏറ്റെടുത്തിരുന്നു .
ക്യാപറ്റനായി ഉദ്യോഗ കയറ്റം ലഭിച്ച ടോംസ്കി,
പോളീന്‍ രാജകുമാരിയെ വിവാഹം ചെയ്തു.