Monday, August 31, 2009

രണ്ടു കവിതകള്‍-സനാതനന്‍



എന്തതിശയമേ
ബഹിരാകാശത്തുവച്ച്
ഞാന്‍ ഭൂമിയുടെ
സൌന്ദര്യത്തെക്കുറിച്ചു
സംസാരിക്കും.
ഭൂമിയില്‍ വച്ച്
ഞാനെന്റെ രാജ്യത്തെക്കുറിച്ച്
സംസാരിക്കും.
രാജ്യത്തുവച്ച്
ഞാനെന്റെ സംസ്ഥാനത്തെക്കുറിച്ച്
സംസ്ഥാനത്തുവച്ച്
ഞാനെന്റെ പ്രദേശത്തെക്കുറിച്ച്
പ്രദേശത്തുവച്ച്
ഞാനെന്റെ മതത്തെക്കുറിച്ച്
മതത്തില്‍ വച്ച്
ജാതിയെക്കുറിച്ച്
ജാതിയില്‍ വച്ച്
കുലത്തെക്കുറിച്ച്
കുലത്തില്‍ വച്ച്
കുടുംബത്തെക്കുറിച്ച്....
കുടുംബത്തില്‍ വച്ച്
എന്നെക്കുറിച്ചുമാത്രം ...

എന്നെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
എന്റെ കുടുംബം തകർന്നു...
കുടുംബത്തെക്കുറിച്ച് മാത്രം
സംസാരിച്ച് സംസാരിച്ച്
കുലം തകർന്നു
കുലത്തെക്കുറിച്ച്മാത്രം
സംസാരിച്ച് സംസാരിച്ച്
ജാതി തകർന്നു
ജാതിയെക്കുറിച്ച് മാത്രം
സംസാരിച്ച്
മതം തകർന്നു.....
...............
ഓരോന്നായി തകർത്തു തകർത്തുഞാൻ
പുറത്തേക്ക് പുറത്തേക്ക് കടന്നു
ഒടുവിൽ ഭൂമിയും തകർത്ത് ബഹിരാകാശത്തെത്തി
ബഹിരാകാശത്ത് വെച്ച് ഞാൻ
ഭൂമിയെക്കുറിച്ച് .................

പുതുവഴികൾ





ഞാൻ ചീത്തയാണ്‌.
ഒരു മനുഷ്യന്‌ എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.

ചീത്തയായിരിക്കുന്നത്‌
അത്ര നല്ലകാര്യമല്ല എന്നെനിക്കറിയാം.
"നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം"
എന്ന ഈണത്തിൽ
ചീത്തയാകാതിരിക്കുന്നതിനായി
സന്ധ്യപ്രാർത്ഥനകൾ ഞാൻ നടത്തിയിട്ടുണ്ട്‌.
പാപബോധങ്ങളുടെ പരുന്തു
റാഞ്ചിയ കോഴിക്കുഞ്ഞായി
കൽവിളക്കുകൾക്കു മുന്നിൽ
വിറകൊണ്ടിട്ടുണ്ട്‌.

ആദ്യമായി മുഷ്ടിമൈഥുനം
ചെയ്ത രാത്രി
ഏറ്റവും അടുപ്പമുള്ള ആരോ
മരിച്ചുപോയാൽ എന്നവണ്ണം.
കരഞ്ഞു വെളുപ്പിച്ചു.
വെളുത്ത രാത്രി
പകലിനെ ശവക്കച്ചപോലെ പുതപ്പിച്ചു.
ആദ്യമായി മദ്യപിച്ചപ്പോഴും
പടുകൂറ്റൻ ഒരു കരച്ചിൽ
എന്റെമീതേ ഉരുൾപൊട്ടി,
വേരുപോയ മരം പോലെ
ഉരുൾ എന്നെ കിടപ്പറകൾക്കും
കക്കൂസുകൾക്കും മീതെ
ഒലിപ്പിച്ചു.
കാമുകിയുടെയായിരുന്നെങ്കിലും
ആദ്യത്തെ സ്ത്രീലിംഗത്തിലേക്കുള്ള കടലിടുക്ക്‌
എന്നെ കരച്ചിലിന്റെ പായ്ക്കപ്പലാക്കിമാറ്റി
കാറ്റിനുപോലും വിട്ടുകൊടുക്കാതെ
അവൾ എന്നെ അവളുടെ തടവറയിലേക്ക്‌
തുഴഞ്ഞു.
ഏറ്റവും ഒടുവിൽ ജാരനായി
ഒളിവുജീവിതം നയിക്കുമ്പോഴാണ്‌
കരച്ചിലിന്റെ ഉപന്യാസമായി
എന്നെ ഒരു പെണ്ണ്‌ വായിച്ചുതീർത്തത്‌.

ഇതു കേള്‍ക്കൂ
ഓരോ തവണ ചീത്തയാകുമ്പൊഴും
നന്നങ്ങാടികളിൽ നിന്നെന്നപോലെ
പഴക്കം ചെന്ന രോദനങ്ങൾ
എന്നിൽ ഉയരാറുണ്ട്‌.
തൊണ്ടയിൽ കുടുങ്ങിയ മീന്മുള്ളുപോലെ
അത്‌ എന്റെ ചിരികളേയും
വർത്തമാനങ്ങളേയും നിയന്ത്രിക്കാറുണ്ട്‌.
ഏനിക്കറിയാം
ചീത്തയായിരിക്കുന്നതൊരിക്കലും
സ്വസ്ഥതയുള്ള ഒന്നല്ലെന്ന്‌.

ഏന്നാൽ നല്ലവരായിരിക്കുന്നവരേ
നിങ്ങൾക്കറിയാമോ
ചീത്തയായിരിക്കുന്നതിൻ സുഖം?
അതിൻ ലഹരി ഒന്നുകൊണ്ടുമാത്രം
നന്നാവാനുള്ള എത അവസരങ്ങൾ
ഞാൻ നിരാകരിച്ചെന്ന്‌.
എന്റെ പ്രശ്നം ഇപ്പോൾ ഇതൊന്നുമല്ല
ആവർത്തിച്ചുള്ള ചീത്തയാകലുകൾ
എന്നെ ചീത്തയല്ലാതായിത്തീർത്തിരിക്കുന്നു.
എത്ര കുടിച്ചാലും മത്തുപിടിക്കാത്ത
മദ്യപനെപ്പോലെ,
എത്ര നീണ്ടാലും സ്ഖലിക്കാതെ
പാതിയിൽ ക്ഷയിക്കുന്ന സുരതമ്പോലെ,
എത്ര മാറ്റിക്കിടത്തിയാലും വിരസത
ശയിക്കുന്ന കട്ടിൽ പോലെ..

എങ്ങനെ ഞാൻ പരിചയപ്പെടുത്തട്ടെ
ചീത്തയാവുന്നതിനുള്ള പുതുവഴികൾ
തേടിക്കൊണ്ടിരിക്കുന്ന എന്നെ..!