Thursday, September 10, 2009

വത്സരങ്ങള്‍ കൊഴിയുമ്പോള്‍ -പാവപ്പെട്ടവന്‍




പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും,
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും,
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .