Friday, September 11, 2009

കവിതയിലില്ല മനസ്സിലുണ്ട്.-ഡോ. എന്‍. എം. മുഹമ്മദാലി



ഒരു യുവകവിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത ധന്യമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. കവിതാമഞ്ജരിയെ പ്രകാശത്തിലെത്തിച്ചത് അംബിളിക്കലയെ പൊന്നരിവാളായിക്കണ്ട് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന് സ്വപ്നം കാണാന്‍ മലയാളതാരുണ്യത്തെ പഠിപ്പിച്ച മഹാകവി ആയിരുന്നു. കവിതപ്പൂങ്കുല കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയത് മഹാകവിയുടെ കവിതകളിലെ ലാവണ്യസരോവരത്തെ ഒന്നാകെ മലയളമനസ്സുകളിലേക്കാനയിച്ച നിരൂപക കേസരിയും. ഞാന്‍ പുണ്യകര്‍മ്മത്തിന്‍ സാക്ഷിയാകാന്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.


പുസ്തക പ്രകാശനവും ഏറ്റുവാങ്ങലും മനോജ്ഞമായി നടന്നു. മഹാകവി മധുരഭാഷണം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ ആദ്യം യുവകവിയുടെ വിപ്ലവോപാസനയെ വാഴ്ത്തി. പതുക്കെപ്പതുക്കെ കവിതയുടെ ഇന്നത്തെ ശോച്യാവസ്തയെ കുറിച്ചായി സംസാരം. പിന്നെ സാമൂഹിക ജീര്‍ണ്ണതകളെക്കുറിച്ചു വിലപിച്ചു. അതും കഴിഞ്ഞ് നമ്മുടെ സാംസ്കാരികമായ പൈതൃകത്തെ നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിപ്പറയാന്‍ തുടങ്ങി. ഒടുവിലത് ആക്രോശമായി. ആ ഭാഷണം അവസാനിച്ചതിങ്ങനെയാണ്‍: “ഒരുവന്‍ നമ്മുടെ ദേശീയോത്സവത്തെക്കുറിച്ച്, നമ്മുടെ ധന്യമായ പൈതൃകത്തെക്കുറിച്ച് എന്തൊക്കെയാണ്‍ ജല്പിച്ചു നടക്കുന്നത്! ഇവനൊക്കെ അധികാരം കിട്ടിയാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും നമ്മുടെ സംസ്കാര സത്തയായ ഓണത്തെ നിഷ്കാസനം ചെയ്യും. ഇവനെയൊക്കെ നിങ്ങള്‍ സംഘടനയില്‍ നിന്നു പുറത്താക്കണം...”


മഹാകവിയുടെ ആക്രോശം കേട്ടുകൊണ്ടിരുന്ന ഞാന്‍ അല്പനേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. മഹാകവിയുടെ കവിതകളെകുറിച്ച് പഠനവും മനനവും നടത്തി ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നിരൂപകകേസരിയുടെ വിചിന്തനങ്ങളുടെ വാഗ് ധോരണിയാണ്‍ എന്നെ പ്രജ്ഞാഭംഗത്തില്‍ നിന്നുണര്‍ത്തിയത്. ഫാഷിസത്തിന്റെ വായ പിളര്‍ന്ന് അതിന്റെ കരാളദംഷ്ട്രകള്‍ ഒരു ഗ്രന്ഥത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്ത നിരൂപകകേസരി ഇങ്ങനെയാണ്‍ അവസാനിപ്പിച്ചത്: “ഓണത്തെപ്പോലും വിവാദമാക്കുന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്‍.”


അന്ന്‍ രാത്രി വളരെ വൈകിയിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനും എന്റെ കുടുംബവും ഓണം ആഘോഷിക്കാറില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഓണം കേരളതിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയുന്നു. ഓണവും ക്രിസ്തുമസും ബക്രീദും ദേശീയോത്സവങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ എനിക്ക് സ്വീകാര്യമാകുമായിരുന്നു. മഹാകവിയുടെ വാക്കുകള്‍ കേട്ട് ചകിതനായ ഞാന്‍ അദ്ദേഹത്തിനൊരു കത്തെഴുതി. ഓണം ആഘോഷിക്കാത്ത എനിക്കെതിരെ നാളെ ഊരുവിലക്കുണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നതായി കത്തില്‍ പറഞ്ഞു. സവര്‍ണ്ണഹൈന്ദവതയുടെ അടയാളങ്ങളുള്ള ഓണത്തെ ബഹുസ്വരതയുള്ള കേരളീയസമൂഹത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുന്ന ആളെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന വാദം നാളെ ഓണം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ ഊരുവിലക്കേര്‍പ്പെടുത്തണമെന്ന വാദമായി വളരുമെന്ന് ഞാന്‍ ഭയപ്പെടുന്നതായും മഹാകവിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. മറുപടി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയതെങ്കിലും അതിരൂക്ഷമായ മറുപടി വന്നു. അതിലെ മൂന്നു കാര്യങ്ങള്‍ ഇപ്പോഴുമോര്‍ക്കുന്നു. ഒന്ന്. ഓണത്തെ തള്ളിപ്പറയുന്നത് ഏത് വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. രണ്ട്. ഊരുവിലക്ക് എന്നൊക്കെപ്പറയുന്നത് ആത്മനിഷ്ഠമായ കാര്യമാണ്‍. മൂന്ന്. നിങ്ങളോട് തുടര്‍ന്ന് കത്തിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല, അതിനുള്ള ആരോഗ്യവുമില്ല.


അങ്ങയുടെ മനസ്സിനെ രോഷാതുരമാക്കിയതിന്‍ മാപ്പ് ചോദിക്കുന്നു എന്ന് ഒരു കത്ത്കൂടി എഴുതി ഞാന്‍ വിരാമമിട്ടു.

മഹാകവിയുടെ കവിതകളില്‍ രോഷമോ വിദ്വേഷമോ വിരോധമോ മഷിയിട്ടു നോക്കിയാലും കാണില്ല. കവിതകളില്‍ മനുഷ്യ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള നറും നിലാവ് മാത്രം. സ്നേഹിച്ചു തീര്‍ക്കാനുള്ള ആയുസ്സില്ലെന്ന് കവി ദു:ഖിക്കുകയും ചെയ്യുന്നു.

എനിക്ക് ഓണത്തോട് മമതയില്ലായ്മ തോന്നാന്‍ എന്റേതായ ചില കാരണങ്ങളുണ്ട്. ഞാന്‍ ജ്നിച്ചു വളര്‍ന്ന നാട്ടിന്‍പുറത്ത് കഴിച്ചു കൂട്ടിയ ബാല്യകാലത്ത് ഞങ്ങള്‍ക്കൊന്നും ഓണമില്ലായിരുന്നു. “ഹിന്ദുക്കളുടെ പെരുന്നാള്‍” എന്നാണ്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും തിരുനന്തപുരത്തേക്ക് കുടുയേറിയപ്പോള്‍ ഓണം തിക്തമായ ഓര്‍മ്മയാകുന്ന ഒരു അനുഭവമുണ്ടായി. ഞങ്ങള്‍ എന്‍.ജി.ഓ. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്പര്‍ മുപ്പത്തേഴില്‍. ഞാനൊരു അഞ്ചാംക്ലാസ്കാരന്‍. മുപ്പത്തെട്ടിലെ രാമകൃഷ്ണന്‍ നായര്‍ സാറിന്റെ കുടുംബം ഓണം കെങ്കേമമായി ആഘോഷിക്കുമായിരുന്നു. ഒരോണത്തിന്‍ സദ്യയുണ്ണാന്‍ എന്നെയും ഇളയ സഹോദരി ഫാത്തിമയെയും അവരുടെ വീട്ടിലേക്ക് വിളിച്ചു. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിന്‍. എന്റെ ബാപ്പോട് ഞങ്ങളെ മുന്നാം ഓണത്തിന്‍ ഉണ്ണാന്‍ വീട്ടിലേക്കയക്കണമെന്ന് രാമകൃഷ്ണന്‍ നായര്‍ സാറ് പറഞ്ഞതിങ്ങനെയാണ്‍: “അവരെ വീട്ടിലോട്ടയക്കണം. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി. തിരുവോണം ഞങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസമാണ്‍.” തിരുവോണദിവസം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണല്ലൊ ഞാനും സഹോദരിയും എന്നോര്‍ത്ത് ദു:ഖിച്ചു. ഓണത്തെക്കുറിച്ചോര്‍ക്കുമ്പോളൊക്കെ “തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി...” എന്ന വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങും.

എന്റെ മകളെ വിവാഹം ചെയ്തത് ഒരു ഹിന്ദുവാണ്‍. ഹിന്ദുമതവിശ്വാസിയുമാണ്‍. അവരുടെ വിവാഹത്തിനുശേഷം ജാ‍മാതാവിനെ സത്കരിക്കാരാനായി എല്ലാക്കൊല്ലവും ഓണ സദ്യ ഒരുക്കാറുണ്ട്. തിരുവോണ നാളിലെ ഓണസദ്യയ്ക്ക് ഇറച്ചിയും മീനും പാടില്ലെന്ന് ഞാന്‍ ഭാര്യയോട് പറയുമെങ്കിലും അവര്‍ അത് വക വയ്ക്കാതെ അവയും ഉള്‍പ്പെടുത്തും. സാക്ഷാല്‍ കാളയിറച്ചി കൂട്ടിയുള്ള ഓണസദ്യ. എന്റെ ഹിന്ദുവായ ജാമാതാവിന്‍ അതില്‍ പരാതിയുമില്ല.

ഓണത്തിന്‍ കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് പറഞ്ഞ മുസ്ലിം നാമധാരിയായ സാമൂഹിക വിമര്‍ശകനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് മഹാകവി ആക്രോശിക്കാന്‍ കാരണമെന്തെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. കേരളീയ മനസ്സുകളിലേക്ക് മൃദുല ഹിന്ദുത്വം അരിച്ചിറങ്ങി പൌരസമൂഹത്തിന്റെ (civil society) പൊതുമനസ്സിലെ (അന്റോണിയോ ഗ്രാംഷിയുടെ commonsense എന്ന പരികല്പന്‍) പൊതു ഇടം (public shphere) ചുരുങ്ങിപ്പോയതു കൊണ്ടാണ്‍ ഒരു മഹാകവിയില്‍ നിന്നുപോലും ആക്രോശം ഉണ്ടായത്. ഹിന്ദുത്വത്തിന്റെ മുസ്ലിങ്ങളോടുള്ള അരിശമാണ്‍ മഹാകവിയുടെ ആക്രോശമായി ബഹിര്‍ഗ്ഗമിച്ചത്.

അശോകന്‍ ചരുവില്‍ ദ്വാരകാടാക്കീസ് എന്ന ചെറുകഥയില്‍ ജനമനസ്സുകളിലേക്ക് ഹിന്ദുത്വം അരിച്ചിറങ്ങുന്നതിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമീണ നഗരത്തിലെ ദ്വാരക ടാക്കീസില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. പോലീസ് എത്തിയപ്പോഴേക്കും ഗുണ്ട്കള്‍ സ്ഥലം വിട്ടു. ആരൊക്കെയാണ്‍ ഏറ്റുമുട്ടിയതെന്ന് തിരിച്ചറിയാനായി ദ്വാരകാടാക്കീസിന്റെ കവാടത്തില്‍ പെട്ടിക്കട നടത്തുന്ന് അല്പപ്രാണനായ മാപ്പിളയെ (മുസ്ലിം) ബ്രഹ്മാനന്ദന്‍ എസ്.ഐ. ചോദ്യം ചെയ്യുന്നു. ഗുണ്ട്കളോടുള്ള ഭയം കാരണം മാപ്പിള ഒന്നും തുറന്ന് പറയുന്നില്ല. കോപം ജ്വലിച്ച ബ്രഹ്മാനന്ദന്‍ എസ്.ഐ. പാവം മാപ്പിളയെ തല്ലിച്ചതയ്ക്കുന്നു. താന്‍ ചെയ്തതില്‍ കുറ്റബോധം തോന്നിയ എസ്.ഐ. മാപ്പിളയെ പോലീസ് ജീപ്പില്‍ വീട്ടിലെത്തിക്കുന്നു. കലഹമുണ്ടാക്കിയ ഗുണ്ടകള്‍ ആരൊക്കെയാണെന്ന് തുറന്നു പറയാത്തതു കൊണ്ടു മാത്രമല്ല, അയാളൊരു മാപ്പിള ആയതുകൊണ്ടു കൂടിയാണ്‍ തനിക്ക് അരിശം അടക്കാന്‍ കഴിയാതിരുന്നത് എന്ന് ബ്രഹ്മാനന്ദന്‍ എസ്.ഐ. സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.


സമൂഹത്തിന്റെ പൊതു ഇടം ചുരുങ്ങിപ്പോയാല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സുഗന്ധവാഹിയായ കര്‍പ്പൂരധൂമത്തിനു പകരം വിവാദങ്ങളുടെ പൊടിപടലമായിരിക്കും ഉയരുക.

മദ്രാസ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ സ്റ്റ്ഡീസ് വകുപ്പിന്റെ ജൂബിലി ആഘോഷവേളയില്‍ ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എന്‍. പണിക്കറ് നടത്തിയ പ്രഭാഷണം സമൂഹത്തിലെ പൊതു ഇടങ്ങള്‍ മതങ്ങള്‍ കൈയടക്കുന്നതിനെക്കുറിച്ചായിരുന്നു. സമൂഹം മതനിരപേക്ഷം ആകുന്നതിനെക്കുറിച്ചായിരുന്നു പ്രഭാഷണത്തിന്റെ ആരംഭം. സമൂഹം ആധുനികവത്കരിക്കപ്പെടുന്നതോടൊപ്പം മതനിരപേക്ഷമാവുകയും ചെയ്യുന്നു എന്നാണ്‍ ഒരു സിദ്ധാന്തം. Between Naturalism and Religion എന്ന വിഖ്യാതഗ്രന്ത്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ജുര്‍ഗന്‍ ഹെബര്‍മസ് ആണ്‍ ഈ സിദ്ധാന്തം ശരിയാണെന്ന് ശഠിക്കുന്നവരില്‍ മുമ്പന്‍. ജ്ഞാനോദയത്തിനുശേഷം സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ കാര്യകാരണചിന്തകളെ സഹായിച്ചു. ജ്ഞാനോദയം സിദ്ധിച്ച മനസ്സുകള്‍ക്ക് ദൈവത്തെയും ഭൌതികാതീത ചിന്തകളെയും ആശ്രയിക്കേണ്ടതില്ല. പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയത്തിലും നിയമ വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും സ്വാധീനം കുറഞ്ഞു. ഈ കാരണങ്ങളാല്‍ സമൂഹത്തില്‍ മതത്തിന്റെ പ്രസക്തിയും സ്വാധീനവും കുറഞ്ഞു.

ഈ വാദം ശരിയല്ലെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് പ്രൊഫ. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ സെന്റ്ര് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേര്‍ തീവ്രമായ മതവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‍. പത്തില്‍ അഞ്ചു പേര്‍ തീവ്രമല്ലാത്ത തരത്തില്‍ വിശ്വാസം ഉള്ളവരാണ്‍. അതായത് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ആളുകളിലും മതം സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഇടം (public shphere) വളരെ ചുരുങ്ങിയതാണ്‍. കഴിഞ്ഞ കുറെ ദശകങ്ങളായി മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയൊഗിക്കുന്നതുകൊണ്ട് പൊതു ഇടം തീരെ ഇല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

കേരളസമൂഹത്തിന്റെ പൊതു ഇടം തീരെ ചുരുങ്ങിപ്പോയതിനാല്‍ ഓണത്തില്‍ സവര്‍ണ്ണഹൈന്ദവമുദ്രകളുള്ളതുകൊണ്ട് കേരളത്തിന്റെ ദേശീയോത്സവമാക്കുന്നത് നന്നല്ല എന്ന് അഭിപ്രായം പറയുന്നത് ഒരു മഹാകവിയുടെ മനസ്സിനെ പോലും രോഷാതുരമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കേരളത്തിന്റെ പൊതുമനസ്സ് (commonsense).